കൊവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില;പുല്‍പ്പള്ളിയിലെ ബാങ്കുകളില്‍ വന്‍ ജനതിരക്ക്
പുല്‍പ്പള്ളി:കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുല്‍പ്പള്ളിയിലെ ബാങ്കുകളില്‍ വന്‍തിരക്ക്. നിരക്ക് നിയന്ത്രിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പോ,പോലീസോ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന് 50 മീറ്റര്‍ ചുറ്റളവിലാണ് ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടക്കുന്നത്.പെന്‍ഷന്‍,സ്വര്‍ണപ്പണയം പുതുക്കല്‍, വിവിധ ലോണുകള്‍ പുതുക്കല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് നൂറ് കണക്കിനാളുകള്‍ കൂട്ടത്തോടെ ബാങ്കുകളിലെത്തുന്നത്.ഇവരെ നിയന്ത്രിച്ച് പ്രവേശിപ്പിക്കാന്‍ സാധിക്കാതെ കുഴങ്ങുകയാണ് ബാങ്ക് ജീവനക്കാര്‍.പ്രധാനമായും പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക്, കനറാബാങ്ക് എന്നിവക്ക് മുമ്പിലാണ് തിരക്കുള്ളത്. കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇത്തരത്തില്‍ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ആളുകള്‍ തിക്കുംതിരക്കുമുണ്ടാക്കി ബാങ്കുകളിലെത്തുന്നത്. ഒരേ സമയം നിശ്ചിതയാളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്ന നിര്‍ദേശം നില്‍നില്‍ക്കുമ്പോഴും അതൊന്നും പാലിക്കപ്പെടുന്നില്ല. രോഗവ്യാപനം തടയുന്നതിനായി സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശവും ഇവിടെ നടപ്പിലാക്കുന്നില്ല. തിരക്ക് മൂലം ആളുകള്‍ മുട്ടിയുരുമിയാണ് നില്‍ക്കുന്നത്. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടില്‍ ഗുരുതരപ്രത്യാഘാതത്തിന് വഴി തെളിക്കുന്നതാണ് ഈ തിരക്ക്. ലോണുകളും മറ്റും പുതുക്കുന്നതിനായി സമയം നീട്ടി നല്‍കിയോ, മുന്‍കൂട്ടി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയോ ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും മറ്റുമുള്ളവര്‍ക്കും ഈ തിരക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ബാങ്കുകള്‍ക്കുള്ളിലും, പുറത്തും ഒരുപോലെ തിക്കിതിരക്കിയാണ് ആളുകളെത്തുന്നത്. ആളുകളെ ബാഹുല്യം കുറക്കുന്നതിനായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബാങ്കിലെ ജീവനക്കാര്‍. ജില്ലയില്‍ ഓരോ ദിവസവും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശം കൂടിയായ പുല്‍പ്പള്ളിയിലെ ബാങ്കുകളിലെ തിരക്ക് ആശങ്കയുയര്‍ത്തുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍