മാരകായുധങ്ങളുമായി അഞ്ചംഗ ക്വട്ടേഷന്‍സംഘം പിടിയില്‍
ബത്തേരി :മാരകായുധങ്ങളുമായി സംഘടിച്ച ക്വട്ടേഷന്‍ സംഘത്തെ ബത്തേരി പോലീസ് പിടികൂടി.പുല്‍പ്പള്ളി, ബത്തേരി സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു. പുല്‍പ്പള്ളി മണല്‍വയല്‍ പൊന്തമാക്കില്‍ പി.എസ്. ലിനിന്‍ (അണ്ണായി36), പാറക്കടവ് അയനിക്കുഴിയില്‍ ഷൈനു (മൊട്ട29), ബത്തേരി കുപ്പാടി തണ്ടാശ്ശേരി പി.പി. അക്ഷയ് (കുഞ്ഞൂട്ടന്‍22), കൈപ്പഞ്ചേരി ചേനക്കല്‍ സി. യൂനുസ് (35), പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് പുത്തന്‍കുന്നിന് സമീപത്തുവച്ചാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞുനിര്‍ത്തിയത്.തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇതില്‍ രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും ഒരാള്‍രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാറിനുള്ളില്‍നിന്ന് വാള്‍, കത്തികള്‍, കുറുവടികള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരംവീട്ടുന്നതിനായാണ് സംഘം ബത്തേരിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ സണ്ണി തോമസ്, ബി. സുലൈമാന്‍, കെ.സി. മണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായവര്‍ സ്ഥിരംകുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു.
ജനുവരി 15ന് പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ വാടകവീട്ടില്‍ മാരകായുധങ്ങളുമായി സംഘടിക്കുകയും അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് ഇപ്പോള്‍ പിടിയിലായ അക്ഷയും സംജാദും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍