രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന പൗരത്വബില്ലിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം:ഐ.സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ:രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന പൗരത്വബില്ലിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ.രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യത്തേയും അഖണ്ഡതയെയും കീറിമുറിക്കുന്ന കരിനിയമമാണ് പൗരത്വബില്‍. മതേതരത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഒരാള്‍ക്കും ഈ ബില്ലിനെ അംഗീകരിക്കാന്‍ കഴിയില്ല. ലോകരാജ്യങ്ങള്‍ ഇന്ത്യയെ നോക്കിക്കാണുന്ന നാനാത്വത്തില്‍ ഏകത്വം എന്നത് ഈ ബില്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും. ജനങ്ങളെ അണിനിരത്തിയും നിയമപോരാട്ടവും നടത്തി ഈ ബില്ലിനെ അതിശക്തമായി നേരിടാനാണ് കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യനുമടക്കമുള്ള മതവിഭാഗങ്ങള്‍ സഹോദരങ്ങളെ പോലെ കഴിയുന്ന നാട്ടില്‍ മതപരമായ വിഭജമാണ് മോദിയും അമിത്ഷായും ലക്ഷ്യമിടുന്നത്. ഇന്ത്യയെ മതേതരമായി വിഭജിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ആധുനീക പതിപ്പാണ് ഈ ബില്‍. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ബില്ല് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പീഡനത്തിനിരകളായി ദാരുണമായി കൊല്ലപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പിടിപ്പുകേട് മൂലം വിലക്കയറ്റം അതിരൂക്ഷമായിരിക്കുകയാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. രാജ്യത്താകമാനം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. യുവാക്കള്‍ തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന തൊഴിലുറപ്പ് പദ്ധതിയാകട്ടെ ഇരുസര്‍ക്കാരുകളുടെയും അനാസ്ഥ കൊണ്ട് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തവര്‍ക്ക് മാസങ്ങളായി വേതനം ലഭിച്ചിട്ടില്ല. രാജ്യമൊന്നാകെ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. വയനാടിന്റെ സ്വപ്‌നപദ്ധതികളൊന്നായി അട്ടിമറിക്കപ്പെട്ടു. മെഡിക്കല്‍കോളജുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വമേഖലകളും സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ ഗതിയില്ലാത്ത പാവങ്ങള്‍ പട്ടിണികൊണ്ട് മരിച്ചുവീഴുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയിലാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ പട്ടിണി കൊണ്ട് മണ്ണ് വാരി തിന്ന് വിശപ്പടക്കിയ കുട്ടികളുടെ ജീവിതം കണ്ടില്ലെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വബില്ലിനും വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി യു ഡി എഫ് ജില്ലാകമ്മിറ്റി വയനാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയ ര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുന്നു. പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടിടീച്ചര്‍, എന്‍ കെ റഷീദ്, സി പി വര്‍ഗീസ്, എം സി സെബാസ്റ്റ്യന്‍, ടി കെ ഭൂപേഷ്, പ്രവീണ്‍ തങ്കപ്പന്‍, അഡ്വ. ജവഹര്‍, പൗ ലോസ് കുറുമ്പേമഠം, റസാഖ് കല്‍പ്പറ്റ, പി പി ആലി, കെ കെ അബ്രഹാം, ടി മുഹമ്മദ്, അഡ്വ. എന്‍ കെ വര്‍ഗീസ്, പടയന്‍ മുഹമ്മദ്, കെ വി പോക്കര്‍ഹാജി, കെ എല്‍ പൗലോസ്, സി മൊയ്തീന്‍കുട്ടി, ടി ഹംസ, പി പി അയൂബ്, എം എ അസൈനാര്‍, എ പ്രഭാകരന്‍മാസ്റ്റര്‍, വി എ മജീദ്, അഡ്വ. ടി ജെ ഐസക്, എ പി ഹമീദ്, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍