കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ സമയക്രമം മാറ്റി; പ്രതിഷേധമുയരുന്നു;പരാതി വന്നാല്‍ അധികൃതരെ അറിയിക്കാമെന്ന് ഏടിഓ
മാനന്തവാടി :മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സുപ്രധാന സര്‍വ്വീസുകളുടെ സമയം മാറ്റിയതിനെതിരെ യാത്രക്കാരില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മൂന്ന് പതിറ്റാണ്ടുകളായി സേവനം നടത്തിവരുന്ന മാനന്തവാടി കോട്ടയം ലിമിറ്റഡ് സ്‌റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ സമയം രാവിലെ 09.15ല്‍ നിന്നും 10.50ലേക്ക് മാറ്റി. അതുപോലെ തലശ്ശേരി,ഇരിട്ടി ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ഏറെയാളുകള്‍ക്ക് ഉപകാരമായിരുന്ന വൈകുന്നേരം 7.45 ന്റെ ബസ് 7 മണിയിലേക്ക് മാറ്റി. രാവിലെ എട്ടരയ്ക്ക് എടുക്കുന്ന കുമളി ബസ്സ് 9.50 ലേക്ക് മാറ്റി. ചുരുക്കത്തില്‍ സര്‍വ്വ മേഖലയിലുമുള്ള യാത്രക്കാരെ വലയ്ക്കുന്ന തീരുമാനമാണ് ചെയിന്‍ സര്‍വ്വീസിന്റെ ഭാഗമായി കെഎസ്ആര്‍ടിസി അധികൃതര്‍ എടുത്തിരിക്കുന്നത്. പരാതിവരുന്ന മുറയ്ക്ക് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മാനന്തവാടി എടിഓ സുനില്‍കുമാര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു
1988 മുതല്‍ ഇന്നലെ വരെ മാനന്തവാടി ഡിപ്പോയുടെ അഭിമാന സര്‍വീസ് ആയി നിലകൊണ്ടതായിരുന്നു 09.15ന്റെ മാനന്തവാടി കോട്ടയം. അത് ഇന്നലെ മുതല്‍ 10.40 ന് ഓടിക്കാനാണ് തിരുവനന്തപുരത്ത് നിന്നും നിര്‍ദ്ദേശം വന്നിരിക്കുന്നത്. 31 വര്‍ഷം യാത്രികരുടെ ആശ്രയവും, മോശമല്ലാത്ത വരുമാന സ്രോതസ്സും ആയിരുന്നു ഈ സര്‍വ്വീസ്. അത് ഒറ്റ ദിവസം കൊണ്ട് മാറ്റി മറിച്ചതോടെ കെഎസ്ആര്‍ടിസി തകര്‍ക്കാനുള്ള ഗൂഢാലോചനയാണെയന്നുപോലും സംശയിക്കുന്നതായി സ്ഥിര യാത്രികര്‍ പറയുന്നു.
അതേപോലെ 08.30 കുമളി 09.50ലേക്ക് മാറ്റാനാണ് നിര്‍ദേശം. 09.45 ന് മാനന്തവാടി പത്തനാപുരം സൂപ്പര്‍ഫാസ്റ്റ് നിലവിലുള്ളപ്പോഴാണ് ഈ നീക്കം. കുമളി, കോട്ടയം ബസുകളില്‍ സ്ഥിരം യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും മറ്റും ഇനി സ്വകാര്യ ബസിനെ ആശ്രയിക്കുമെന്നുള്ളകാര്യം ഉറപ്പാണ്. നിരവധി വ്യാപാരികളും, സര്‍ക്കാര്‍ ജീവനക്കാരും മറ്റും ആശ്രയിച്ചിരുന്ന ഏഴേ മുക്കാലിന്റെ ഇരിട്ടിതലശ്ശേരികോഴിക്കോട്‌കോട്ടയം ബസ് സര്‍വ്വീസ് ഏഴ് മണിയിലേക്ക് മാറ്റിയത് ഏവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നുറപ്പാണ്. ഓഫീസ് ജോലികഴിഞ്ഞും, വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ഇരിട്ടി,തലശ്ശേരി ഭാഗത്തേക്ക് പോകുന്നവര്‍ക്കെല്ലാം ഏറെ ആശ്രയമാകുന്ന ആ സര്‍വ്വീസ് നേരത്തയാക്കിയാല്‍ അത് ഇത്തരക്കാരെ ഏറെ വലയ്ക്കും. ചെയിന്‍ സര്‍വ്വീസുകളുടെ ഭാഗമായിട്ടാണ് സര്‍വ്വീസ് സമയം ക്രമീകരിച്ചതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആദ്യദിനം മുതല്‍ക്കേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പരാതികള്‍ വരുന്നതിനനുസരിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മാനന്തവാടി എടിഓ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍