അണ്ടര്‍-19 കൂച്ച് ബിഹാര്‍ ട്രോഫി; കേരളത്തിനായി പാഡണിയുന്നത് മൂന്ന് വയനാട്ടുകാര്‍
കല്‍പ്പറ്റ:കേരള ക്രിക്കറ്റില്‍ വീണ്ടും വയനാടന്‍ സാന്നിധ്യം. ഇത്തവണ അണ്ടര്‍-19 കൂച്ച് ബിഹാര്‍ ട്രോഫിക്കുള്ള ആണ്‍കുട്ടികളുടെ ടീമിലേക്കാണ് വയനാട്ടില്‍ നിന്ന് മൂന്നുപേര്‍ ജഴ്‌സിയണിയുന്നത്. കൗമാര താരങ്ങളായ അഖിന്‍ സത്താര്‍, സച്ചിന്‍ എം.എസ്, അഹമ്മദ് റമീസ് എന്നിവരാണ് നവംബര്‍ 22 മുതല്‍ ഗുജറാത്തില്‍ നടക്കുന്ന കൂച്ച് ബീഹാര്‍ ട്രോഫി ടീമിലേക്ക് ഇടംനേടിയ വയനാട്ടുകാര്‍.
അണ്ടര്‍-14, 16, 19 വയനാട് ജില്ലാ ടീമിനായും അണ്ടര്‍-16 സൗത്ത് ഇന്ത്യ ടീമിലും കേരള ടീമിലും അണ്ടര്‍-19 കേരള ടീമിലും ഇടംനേടി കരുത്ത തെളിയിച്ചവനാണ് അഖിന്‍ സത്താര്‍. കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച അഖിന്‍ നിലവില്‍ തലശ്ശേരിയിലാണ് പഠിക്കുന്നത്. എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ സെലക്ഷന്‍ കിട്ടിയ വയനാട്ടിലെ വിരലിലെണ്ണാവുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഈ മിടുക്കന്‍. എട്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന വയനാട് അക്കാദമിയില്‍ അഖിനെത്തുന്നത്. കൃഷ്ണഗിരി അക്കാദമിയിലെ പരിശീലകനായിരുന്ന ശശി, സഹ പരിശീലകരായ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഷാനവാസ് എന്നിവരാണ് അഖിനിലെ പേസറെ രാകിമിനുക്കി മൂര്‍ച്ചകൂട്ടിയെടുത്തത്. ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുല്‍ സത്താറിന്റെയും റഹ്മത്തിന്റെയും മകനാണ് ഈ മിടുക്കന്‍. അസിന്‍ സത്താര്‍, അബിന്‍ സത്താര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പേരില്‍ തന്നെ ക്രിക്കറ്റ് താരമുള്ള സച്ചിന്‍ എം.എസ് ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണ്. മാനന്തവാടി പെരുവക സ്വദേശിയായ സച്ചിന് അച്ചന്റെ സഹോദരനും ക്രിക്കറ്റ് ആരാധകനുമായ സനിലാണ് സച്ചിനെന്ന പേര് വിളിച്ചത്. നിലവില്‍ വണ്‍ഡൗണ്‍ പൊസിഷനില്‍ ബാറ്റിങ്ങിനെത്തുന്ന സച്ചിന്‍ വിരാട് കോഹ്ലിയുടെ ആരാധകനാണ്. ഏഴ് വര്‍ഷമായി ക്രിക്കറ്റ് ഫീല്‍ഡിലുള്ള സച്ചിന്‍ അണ്ടര്‍-16 കേരള ടീമില്‍ പാഡണിഞ്ഞിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് സച്ചിന്‍ അണ്ടര്‍ 19 ടീമില്‍ ഇടംപിടിക്കുന്നത്. മാനന്തവാടിയില്‍ നിന്ന് സച്ചിനെ കണ്ടെടുക്കുന്നത് ക്രിക്കറ്റ് പരിശീലകനായ ഷാനവാസാണ്. തുടര്‍ന്ന് വയനാട് ക്രിക്കറ്റ് അക്കാദമിയിലെത്തിയ സച്ചിനെ പരിശീലകന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസും ഷാനവാസും കൂടിയാണ് ഇന്നത്തെ നിലയിലെത്തിച്ചത്. നിലവില്‍ തലശ്ശേരി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന സച്ചിന്‍ മികച്ച പ്രകടനങ്ങള്‍ കൊണ്ട് സെലക്ടര്‍മാരുെട ശ്രദ്ധകേന്ദ്രമായി മാറുകയാണ്. ട്രാവലര്‍ ഡ്രൈവറായ അച്ചന്‍ സുരേഷ് കുമാറും അമ്മ പ്രസന്നയും മകന്റെ ക്രിക്കറ്റ് കരിയറിന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. സുല്‍ത്താന്‍ ബത്തേരി പഴേരിക്കാരന്‍ അഹമ്മദ് റമീസ് ഓള്‍റൗണ്ടറായി മികവ് കാട്ടുന്നവനാണ്.
ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് ബൗളറായും ഇടംകൈയന്‍ ബാറ്റ്‌സ്മാനായും തിളങ്ങുന്ന റമീസ് വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് കളി പഠിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ ക്രിക്കറ്റ് താരമായ റഷീദാണ് റമീസിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ച് നടത്തിയത്. തുടര്‍ന്ന് വയനാട് ക്രിക്കറ്റ് അക്കാദമിയിലെത്തിയ റമീസിന് ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഷാനവാസ് അടക്കമുള്ളവരുടെ പരിശീലനം ലഭിച്ചു. ഇത് ഉയര്‍ച്ചയിലേക്കുള്ള പടവുകളില്‍ റമീസിന് കരുത്തായി. അണ്ടര്‍-16 സംസ്ഥാന ക്യാംപ് വരെയെത്തിയ റമീസ് അണ്ടര്‍-14 മുതലുള്ള എല്ലാ കാറ്റഗറിയിലും വയനാടിനായി കളത്തിലിറങ്ങിയിട്ടുണ്ട്. അണ്ടര്‍ 16ല്‍ വയനാടിനായി കോഴിക്കോടിനെതിരെ നേടിയ ആറ് വിക്കറ്റ് പ്രകടനമാണ് റമീസിന്റെ മികച്ച പ്രകടനം. ബിസിനസുകാരനായ പിതാവ് നവസും മാതാവ് സുഹറയും നല്‍കിയ പിന്തുണയുടെ കൂടി ബലത്തിലാണ് റമീസ് ഇന്ന് അണ്ടര്‍-19 ടീമിലെത്തി നില്‍ക്കുന്നത്. നിലവില്‍ തലശ്ശേരി ക്രിക്കറ്റ് അക്കാദമിയിലാണ് റമീസിന്റെയും പരിശീലനം. വയനാട് കേരള ക്രിക്കറ്റിലേക്ക് താരങ്ങളെ വാര്‍ത്തെടുക്കുന്ന ഫാക്ടറിയായി മാറിയിരിക്കുകയാണ് നിലവില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍