പ്രതിഷേധ വിളംബരം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
മാനന്തവാടി:അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നീതിനിഷേധമാണെന്നാരോപിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ വിളംബരത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും മുദ്രാവാക്യം വിളികളോടെ പ്രകടനം ആരംഭിക്കവെയാണ് പോലീസ് നടപടി. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം എഴുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്.മുനീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വസ്തുതകളോ തെളിവുകളോ പരിഗണിക്കാതെ നടത്തിയ വിധിപ്രസ്താവം പക്ഷപാതപരവും അന്യായവുമാണെന്നുംസ വിയോജിപ്പുകള്‍ക്ക് ഭയം വിതച്ചു വിലക്കേര്‍പ്പെടുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരത്തിന് ആഹ്വാനം ചെയ്തത്. വൈകുന്നേരം നാലരയോടെ മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. എന്നാല്‍ പ്രകടനത്തിന് മുമ്പ് തന്നെ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മുദ്രാവാക്യം ആരംഭിച്ചതോടെ മുഴുവന്‍ പ്രവര്‍ത്തകരെയും പോലീസ് വാനിലും, ജീപ്പുകളിലുമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ പ്ലക്കാര്‍ഡുകളും, മൈക്ക് സെറ്റുമെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കൂട്ടി അനുമതി വാങ്ങാതെയും, പോലീസ് നിര്‍ദ്ദേശം ലംഘിച്ചും പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം ഭാഗിക ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍