കൊഴിഞ്ഞുവീണത് കാക്കിക്കുള്ളിലെ ഫുട്‌ബോള്‍ വസന്തം..! ഇന്നലെ കുഴഞ്ഞുവീണ് മരിച്ച പോലീസുകാരന്‍ അനീഷിന് നാടിന്റെ യാത്രാമൊഴി
മീനങ്ങാടി:ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത അനീഷെന്ന പോലീസുകാരന് നാടിന്റെ യാത്രാ മൊഴി. ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന വയനാടന്‍ ഗ്രാമങ്ങളില്‍ മീനങ്ങാടിയുടെ ഫുട്‌ബോള്‍ സൗന്ദര്യം പ്രകടമാക്കിയ താരമായിരുന്നു അനീഷ്. നാല് വര്‍ഷങ്ങള്‍ക്കുമുമ്പ് പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കാല്‍പന്തുകളിയെ കൈവിടാന്‍ അനീഷ് തയ്യാറായിരുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനോടൊപ്പം ബൂട്ടണിയാനുള്ള ഭാഗ്യവും അനീഷിന് ലഭിച്ചു. ഒടുവില്‍ പോലീസ് ക്യാമ്പിലെ പരിശീലനത്തിനു ശേഷം തന്റെ ജീവനായ കാല്‍പന്തുകളിക്കിടെ കുഴഞ്ഞുവീണ് ആ ജീവിതം പൊലിയുകയായിരുന്നു. അനീഷിന്റെ സംസ്‌കാരം ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മീനങ്ങാടി വേങ്ങൂരിലെ കുടുംബശ്മശാനത്തില്‍ നടന്നു.
കുട്ടിക്കാലം മുതല്‍ക്കേ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്‌ബോള്‍ അക്കാദമിയിലാണ് അനീഷ് പരിശീലിച്ചത്. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ ബൂട്ടണിയാനുള്ള ഭാഗ്യവും അനീഷിന് ലഭിച്ചു. 2015ല്‍ കേരളപോലീസില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഫുട്‌ബോളിനൊപ്പം തന്നെയായിരുന്നു അനീഷിന്റെ യാത്ര. പോലീസ് ടീമിന്‍രെ ജേഴ്‌സി അണിഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞത് അനീഷെന്ന ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കരുതാം. സെന്‍ട്രല്‍ പോലീസ് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് നിരസിച്ചതായി പറയുന്നുണ്ട്. കുടുംബനാഥന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാലാണത്.
ജീവിത പ്രാരാബ്ദങ്ങള്‍ മറക്കാന്‍കൂടിയാണ് അനീഷ് മൈതാനത്തെ സ്‌നേഹിച്ചുതുടങ്ങിയത്. അച്ഛന്‍ മരിച്ചതോടെ അമ്മയുടേയും, അനിയത്തിയുടേയും ഉത്തരവാദിത്തം അനീഷിന്റെ ചുമലിലാകുകയായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് വിവാഹതിനാകുകയും ചെയ്തതോടെ കൂടുതല്‍ ഉത്തരവാദിത്തങ്ങളിലേക്ക് അനീഷ് പോകുകയായിരുന്നു. ഒടുവില്‍ വിധിയുടെ അനിവാര്യതയില്‍ ആ യുവാവിന്റെ ജീവിതം കാല്‍പന്തുക്കളിക്കിടെ തന്നെ കൊഴിഞ്ഞുവീഴുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍