സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
വെളളമുണ്ട: സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന വികസന നയങ്ങളുടെ പ്രധാന സവിശേഷത സമഗ്രതയാണെന്നും ഓരോ പദ്ധതിയുടെയും ഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സമാനമായി എത്തിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 541 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്താകമാനം നടപ്പാക്കിയ 17 പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനവും പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.എല്ലാ പ്രദേശങ്ങളിലും വികസനങ്ങള്‍ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയിരുന്ന നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും നാടിന്റെ സമഗ്ര പുരോഗതിയും ജനങ്ങളുടെ ജീവിത നിലവാര പുരോഗതിയുമാണ് ഓരോ പദ്ധതിയുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരദേശ ഹൈവേയും മലയോര ഹൈവേയും വിജയകരമായി മുന്നേറുകയാണെന്നും എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുന്നത്. ഫ്‌ലൈഓവറുകള്‍, ഓവര്‍ബ്രിഡ്ജുകള്‍, നവീകരിച്ച റോഡുകള്‍ തുടങ്ങിയ വിവിധ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ യാത്രാസൗകര്യം മെച്ചപ്പെടുകയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ സാധ്യതകളാണ് തുറക്കുന്നത്.
സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുകയാണെന്ന് ഉദ്ഘാടനയോഗത്തില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ കീഴില്‍ സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ 15 കോടി രൂപ ചെലവഴിച്ചാണ് വെളളമുണ്ടവാരാമ്പറ്റപന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് പൂര്‍ത്തീകരിച്ചത്. 11.700 കിലോമീറ്റര്‍ നീളമുള്ള റോഡ് കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കൃഷിയെയും ടൂറിസത്തെയും ആശ്രയിക്കുന്ന സാഹചര്യത്തില്‍ റോഡിന്റെ നവീകരണം പ്രദേശത്തിന്റെ വികസനത്തിന് സഹായകരമാകും. ഇതിലൂടെ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ വിപണിയിലെത്തിക്കാനും ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും എത്തിക്കാനും കഴിയും. കൂടാതെ ബാണാസുര സാഗര്‍ അണക്കെട്ട് ഉള്‍പ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും കോഴിക്കോട്, കുറ്റിയാടി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും.
പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
