വയനാട്ടുകാര്‍ മാഫിയക്കാര്‍;പ്രകൃതിസംരക്ഷണ സമിതി മാപ്പു പറയണം:യുവജന കൂട്ടായ്മ്മ
ബത്തേരി:സഞ്ചാര സ്വാതന്ത്ര്യത്തിനെതിരായി സമരം ചെയ്യുന്ന വയനാട്ടുകാരെ മുഴുവന്‍ മാഫിയയെന്ന് ആക്ഷേപിച്ച വയനാട് പ്രകൃതിസംരക്ഷണ സമിതി ജനങ്ങളുടെ മുന്നില്‍ മാപ്പ് പറയണമെന്ന് യുവജന സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അണി ചേര്‍ന്ന ലക്ഷകണക്കിന് ആളുകളെയാണ് ക്വാറി,റിസോര്‍ട്ട്,കള്ളക്കടത്ത്,മത,രാഷ്ട്രീയ മാഫിയകള്‍ ആയി പ്രകൃതിസംരക്ഷണ സമിതി തരം തിരിച്ചിരിക്കുന്നതെന്നും ഭരണഘടന നല്‍കുന്ന മൗലിക അവകാശത്തിനായുള്ള സമരത്തെ പ്രകൃതിക്കെതിരായുള്ള സമരമായി ചിത്രീകരിക്കുന്നതിലൂടെ പ്രകൃതിസംരക്ഷണ സമിതിയുടെ ദുഷ്ടലാക്കാണ് വെളിവാകുന്നതെന്നും യുവജന കൂട്ടായ്മ്മ ആരോപിച്ചു.വിരലില്‍ എണ്ണാവുന്ന ആളുകളുമായി പ്രവൃത്തിക്കുന്ന പ്രകൃതി സമിതിക്ക് രാഷ്ട്രീയ നേതാക്കളും സംഘടന ഭാരവാഹികളും ഇടപെടുമ്പോള്‍ ആളുകൂടുന്നത് മാഫിയ പ്രവര്‍ത്തനമായും കുപ്രചാരണമായും തോന്നുന്നതിനെ തെറ്റുപറയാനാവില്ല. സ്ഥാപിത താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ സമിതിയെന്ന ചെറുസംഘടനക്ക് ജനങ്ങളുടെ വിശാല ഐക്യവും പോരാട്ട വീര്യവും മനസിലാവില്ല. വയനാടിനെയും ഇവിടുത്തെ പാവപ്പെട്ടവരെയും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പണയം വെച്ച് അതിന്റെ അച്ചാരം വാങ്ങി ജീവിക്കുന്നവരാണ് ഒരു ജനതയെ മുഴുവന്‍ മാഫിയയെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നത്. ഇഞ്ചി മാഫിയ എന്ന പുതിയ പേര് കൂടി വയനാട്ടുകാര്‍ക്ക് ചാര്‍ത്തിയിരിക്കുകയാണ് ഇക്കൂട്ടരിപ്പോള്‍. വയനാടിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇഞ്ചി കര്‍ഷകരുടെ പങ്കെന്താണെന്നു മനസിലാക്കണമെങ്കില്‍ ബാദുഷയും കൂട്ടരും മാനത്ത് നിന്ന് മണ്ണിലിറങ്ങണം. യാത്രാ നിരോധനം നീക്കിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചാലെ അവസാനിപ്പിക്കൂ എന്ന് പറഞ്ഞല്ല യുവജന സംഘടന ഭാരവാഹികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതെന്ന് വെളിവുള്ളവര്‍ക്ക് അറിയാം. പാത തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപീകരിക്കപ്പെട്ട പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും നിരോധനം നീക്കുന്നതിനായുള്ള പരിശ്രമങ്ങളില്‍ ജനങ്ങളുടെ ജാഗ്രത ഉയര്‍ത്തി കൊണ്ടുവരുകയുമാണ് സമരത്തിന്റെ ലക്ഷ്യമെന്ന് തുടക്കത്തില്‍ തന്നെ സമരസമിതി അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ സമരം വന്‍ വിജയമായിരുന്നു എന്ന് സമരപന്തലില്‍ എത്തിയ രണ്ടര ലക്ഷത്തിലധികം ആളുകളും ആയിരത്തി അഞ്ഞൂറോളം സംഘടനകളും തെളിയിച്ചു കഴിഞ്ഞു. സമരം ആരംഭിച്ചതില്‍ പിന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും കൈക്കൊണ്ട തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും തൃപ്തരായും വിവിധ തലങ്ങളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥനകളെ യുവജനങ്ങള്‍ എന്ന നിലയില്‍ മാനിച്ചുമാണ് സമരം അവസാനിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചത്.രാഷ്ട്രീയത്തിന് അതീതമായ പൊതുവിഷയം എന്ന നിലയിലാണ് ജനങ്ങള്‍ യാത്രാ നിരോധനത്തിന്റെ കാര്യത്തില്‍ ഒന്നിച്ചിരിക്കുന്നത്.ഈ ഒരുമയില്‍ വയനാട് പ്രകൃതിസംരക്ഷണ സമിതിക്ക് പരിഭ്രാന്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. കപട പരിസ്ഥിതി പ്രേമം തലക്കുപിടിച്ചു നടക്കുന്ന ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരൊഴിച്ച് ദേശീയ മാധ്യമങ്ങളിലടക്കമുള്ള ബഹുഭൂരിപക്ഷം മാധ്യമ പ്രവര്‍ത്തകരും സമരത്തെയും ഈ നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെയും അനുകൂലിച്ച് തന്നെയാണ് വാര്‍ത്തകള്‍ നല്‍കിയത്. രമ്യഹര്‍മ്മങ്ങളിലും ശീതീകരണ സംവിധാനങ്ങളിലുമിരുന്ന് പരിസ്ഥിതി സ്‌നേഹം വിളമ്പുന്നതിന്റെ അത്ര പരിഹാസ്യമായിരുന്നില്ല വിവിധ വാഹനറാലികള്‍ക്കിടയില്‍ നടന്നിരുന്ന ജെ സി ബി റാലി എന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. ദേശീയ പാതയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തണം എന്ന കേസില്‍ കക്ഷി ചേര്‍ന്ന് നാടിനെ ഒറ്റുകൊടുക്കുന്ന പണിയല്ലാതെ ഈ സമിതി നാളിതുവരെ നടത്തിയിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ബാദുഷയെ വെല്ലുവിളിക്കുകയാണ്. വനം പരിസ്ഥിതി മാഫിയയുമായി ചേര്‍ന്ന് വയനാടിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളാണ് പ്രകൃതിസംരക്ഷണ സമിതി എക്കാലവും നടത്തിയിട്ടുള്ളത്.കപട പരിസ്ഥിതി സംഘടനകളില്‍ നിന്നും പണം കൈപ്പറ്റി അന്താരാഷ്ട്ര ഗൂഢാലോചനകളില്‍ പങ്ക് ചേര്‍ന്ന് വയനാടിനെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഇനിയെങ്കിലും പിന്മാറിയില്ലെങ്കില്‍ കര്‍ഷക ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല.റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു.എം.എസ് ഫെബിന്‍, അഡ്വ.ആര്‍ രാജേഷ് കുമാര്‍, അസീസ് വേങ്ങൂര്‍, സിനീഷ് വാകേരി, പി. സംഷാദ്, സഫീര്‍പഴേരി, അഡ്വ.കെ.ജി സുധീഷ്, പ്രശാന്ത് മലവയല്‍, സി.കെ ഹാരിഫ്, സംഷാദ് മരയ്ക്കാര്‍, കെ.എന്‍ സജീവ്, ആരിഫ് തണലോട്ട്, എ.പി പ്രേഷിന്ത്, ഉനൈസ് കല്ലൂര്‍, നവാസ് തനിമ, നൗഷാദ് വെള്ളങ്ങര, വി.അബ്ദുള്‍ സലീം, എന്‍ ലിലില്‍, ആന്റോ ജോര്‍ജ്, നൗഷാദ് മംഗലശേരി, കെ.വൈ നിധിന്‍, ലയണല്‍ മാത്യു,യൂനസ് അലി, പ്രദീപ് ഉഷ, എന്‍.നിസാര്‍, സി.വി ഷിറാസ്, ഹരിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms