വാരമ്പാറ്റയില്‍ മദ്യം കഴിച്ച് യുവാക്കള്‍ മരിച്ച സംഭവം ഉച്ചയോടെ മരിച്ച വയോധികന്‍ തിഗന്നായിയും മരിച്ചത് മദ്യം ഉള്ളില്‍ ചെന്നിട്ടാണെന്ന് സൂചന; മദ്യമെത്തിച്ചത് മാനന്തവാടി സ്വദേശി; സംഭവത്തില്‍ ദുരൂഹത തുടര

വെളളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാരാമ്പറ്റ കൊട്ടാരക്കുന്ന് കാവുംകുന്ന് കോളനിയിലെ പ്രമോദ് (35), പ്രസാദ് (40) എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. പ്രമോദിന്റെ അച്ഛന്‍ തിഗന്നായി (65) ഇന്നലെ മരണപ്പെട്ടിരുന്നു. ഇദ്ധേഹവും ഇതേ മദ്യം ഉച്ചയോടെ കഴിച്ചിരുന്നു. ഇതോടെ തി ഗന്നായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു.മാനന്തവാടി സ്വദേശി ഗുളികന്‍ സേവ പൂജാകര്‍മ്മത്തിനായി നല്‍കിയ മദ്യമാണ് മൂവരും കഴിച്ചത്. മിലിട്ടറി മദ്യമാണെന്ന് പറഞ്ഞ് മാനന്തവാടിയിലെ സ്വര്‍ണ്ണ പണിക്കാരന്‍ 500 രൂപയ്ക്ക് നല്‍കിയ മദ്യമാണ് ഇയാള്‍ ഗുളികന്‍ സേവയ്ക്ക് നല്‍കിയത്. ആദ്യം കുഴഞ്ഞു വീണ തിഗന്നായിയെ ആശുപത്രിയിലെത്തും മുമ്പ് മരിച്ചൂവെങ്കിലും ഹൃദയാഘാതമാണെന്ന് ബന്ധുക്കള്‍ തെറ്റിദ്ധരിച്ചു. തിന്നായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കാനിരിക്കെയാണ് രാത്രിയോടെ യുവാക്കള്‍ രണ്ട് പേരും മരണപ്പെടുന്നത്.
വീട്ടില്‍ വെച്ച് പൂജാകര്‍മ്മങ്ങളും ഗുളികന്‍ സേവയും നടത്തി വരുന്ന വ്യക്തിയായിരുന്നു തിഗന്നായി. ഇന്നലെ ഉച്ചയോടെ മാനന്തവാടി സ്വദേശി പൂജയ്ക്കാവശ്യമായ മദ്യവുമായി തിഗന്നായിയുടെ വീട്ടിലെത്തുകയായിരുന്നു. മദ്യം വാങ്ങി നല്‍കിയത് മാനന്തവാടിയിലെ ഒരു സ്വര്‍ണ്ണ പണിക്കാരനാണെന്ന് ഇയാള്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.500 രൂപ നല്‍കിയ ഇയാള്‍ക്ക് മിലിട്ടറി മദ്യമാണെന്ന് പറഞ്ഞാണ് മദ്യം നല്‍കിയതെന്ന് ഇയാള്‍വ്യക്തമാക്കി. തുടര്‍ന്ന് ഇയാള്‍ മകളേയും കൂട്ടി ഗുളികന്‍ സേവയ്ക്കായി തിഗന്നായിയുടെ വീട്ടില്‍ പോകുകയും പൂജയുടെ ഭാഗമായുള്ള മദ്യം നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് ഗുളികന് നല്‍കിയ ശേഷം മദ്യം സേവിച്ച തിഗന്നായി കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഹൃദയാഘാതമാണെന്ന് തെറ്റി ദ്ധരിച്ച മകനും ബന്ധുക്കളും ഇയാളുടെ കാറില്‍ തിഗന്നായിയെ തരുവണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ജില്ലാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തിഗന്നായി മരിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താനിരിക്കെയാണ് രാത്രിയോടെ തിഗന്നായിയുടെ മകന്‍ പ്രമോദും, ഭാര്യാ സഹോദരിയുടെ മകന്‍ പ്രസാദും അവശേഷിച്ച മദ്യം കഴിക്കുന്നത് .
മദ്യം കഴിക്കുന്നതിനിടെ ഇരുവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി പത്തര മണിയോടെയാണ് സംഭവം. തുടര്‍ന്ന് ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും പ്രമോദ് യാത്രാ മധ്യേയും, പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു. ഇരുവരും കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ വിഷം കഴിച്ചാല്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാനില്ലെന്നും, മാരകമായ ഏതോയിനം വിഷം മദ്യത്തില്‍ കലര്‍ന്നിരിക്കുന്നതായി സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചിരിക്കുന്ന സാമ്പിളില്‍ മദ്യത്തിന്റേയോ, മറ്റ് സാധാരണ വിഷപദാര്‍ത്ഥങ്ങളുടേയോ രൂക്ഷ ഗന്ധമില്ലെന്നുള്ളതും സംശയം ജനിപ്പിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
പാര്‍വ്വതിയാണ് തിഗന്നായി (65) യുടെ ഭാര്യ.വിനോദ്,ശാരദ,രാജു,പ്രമോദ് എന്നിവര്‍ മക്കളാണ്. പരേതനായ മാധവന്‍ കല്യാണി ദമ്പതികളുടെ മകനാണ് പ്രസാദ് (35).ശ്രീജയാണ് പ്രസാദിന്റെ ഭാര്യ.ഋഷികേഷ്,അദൈ്വത് എന്നിവര്‍ മക്കളാണ്.പ്രമോദ് അവിവാഹിതനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍