വയനാട് ജില്ലയുടെ പുനര്‍നിര്‍മ്മണം ജനകീയ പിന്തുണയോടെ നടപ്പാക്കും:മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി

അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ തകര്‍ന്ന വയനാട് ജില്ലയെ പുനര്‍നിര്‍മ്മിക്കുകയെന്ന രണ്ടാഘട്ട ദൗത്യത്തില്‍ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ ഘട്ടം നല്ല രീതിയില്‍ തരണം ചെയ്യാന്‍ നമ്മുക്ക് സാധിച്ചു. എന്നാല്‍ പ്രളയം ബാക്കിവെച്ചത് വ്യാപക നാശനഷ്ടങ്ങളാണ്. പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിലുമാണ് ഇനി ശ്രദ്ധചെലുത്തേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുക എന്നത് പ്രാഥമിക ഉത്തരവാദിത്തമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കലും അടിയന്തര പ്രാധാന്യത്തോടെ നിറവേറ്റാന്‍ കഴിയണം. വീട് നശിച്ചവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.വായപകള്‍ക്ക് മോറട്ടേറിയം പ്രഖ്യാപിക്കുമ്പോള്‍ പലിശയും ഉള്‍പ്പെടുത്തണമെന്ന് എം.പി ഷാനവാസ് എം.പി പറഞ്ഞു. കൂടാതെ നാശനഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ കൃത്യത വേണം. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലയില്‍ നടത്തുന്ന സാഹചര്യമുണ്ടാകണമെന്നും ക്യാമ്പുകള്‍ നടത്താന്‍ താല്‍പര്യപ്പെട്ടുന്നവരെ അതിന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചെറുകിടകച്ചവടക്കാര്‍ക്കും സഹായം ലഭ്യമാക്കണം. വളര്‍ത്തുമൃഗങ്ങളുടെ നഷ്ടവും കണക്കാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ മൂന്ന് ഘട്ടങ്ങളായി തിട്ടപ്പെടുത്തണമെന്നും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ തേടണമെന്ന് എ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ക്യാമ്പുകളുടെ പ്രവര്‍ത്തനം വേഗത്തില്‍ അവസാനിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു.സുഖകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ചില ക്യാമ്പുകളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പത്ത് ദിവസത്തിനകം ലഭ്യമാക്കുമെന്ന്് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പറഞ്ഞു. ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും 29 മുതല്‍ പഠനം ആരംഭിക്കും. ക്യാമ്പുകളില്‍ നിന്ന് വീടുകളിലെത്തിയവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ വിറകുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലക്കായി ഹൃസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കറിക്കുമെന്നും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായം തേടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആഗസ്റ്റ് 30 ന് ശുചീകരണ യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പോലീസ് മേധാവി കറുപ്പസാമി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍