ആദിവാസി വിദ്യാര്‍ത്ഥിനികളോട് അയിത്തം..! ഉന്നത കുലജാതയായ വാര്‍ഡനെതിരെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ പരാതി

തൃശ്ശിലേരി:ഉയര്‍ന്ന ജാതിക്കാരിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ജാതീയ വേര്‍തിരിവ് കാണിക്കുന്നതായും, അയിത്തം പ്രകടിപ്പിക്കുന്നതായും കാണിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്ത്. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനകളാണ് മാനസിക പീഢനം സഹിക്കവയ്യാതെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കുട്ടികളോട് സംസാരിക്കാറില്ലാത്ത വാര്‍ഡന്‍ ഹോസ്റ്റലില്‍ നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കില്ലെന്നും തങ്ങളെ കാണുമ്പോള്‍ തന്നെ ദേഹത്ത് തൊട്ടാല്‍ അശുദ്ധമാകുമെന്ന ഭയംമൂലം മാറി നില്‍ക്കുമെന്നും വിദ്യാര്‍ത്ഥിനികള്‍ ഓപ്പണ്‍ ന്യൂസറോട് വെളിപ്പെടുത്തി. പിഎസ് സി ജോലിയുള്ളയാളാണ് താനെന്നും പറഞ്ഞാണ് വാര്‍ഡന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്തുന്നത്.
തൃശിലേരി സ്വദേശിനിയായ വീണ എന്ന വ്യക്തിയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍. ഇവര്‍ ഉയര്‍ന്ന ജാതിയില്‍പ്പെടുന്ന വ്യക്തിയാണെന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട തങ്ങളോട് അതുകൊണ്ടാണ് വാര്‍ഡന്‍ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വാര്‍ഡന്റെ മാനസിക പീഢനം ഇനി ഒരു ദിവസം കൂടി സഹിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഉടന്‍ നടപടി ആവശ്യമാണെന്നും കാണിച്ച് ഹോസ്റ്റലിലെ അന്തേവാസികളായ 71 കുട്ടികള്‍ ട്രൈബല്‍ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ പരാതിയുടെ പൂര്‍ണ്ണരൂപം :
ബഹുമാനപ്പെട്ട സാര്‍ അറിയുന്നതിന്,
തൃശിലേരി ഹോസ്റ്റല്‍ അന്തേവാസികള്‍ എഴുതുന്നു. സ്‌ക്കൂള്‍ തുറന്നതില്‍ പിന്നെ ഞങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ പലതും ഇതുവരെ ലഭിച്ചിട്ടില്ല. രാവിലെ വരികയും വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ച് പോകുകകയും ചെയ്യുകയാണ് ഇവിടുത്തെ വാര്‍ഡന്റെ ജോലി. ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേക്ഷിക്കുകയോ സുഖമില്ലായമയെ കുറിച്ച് ചോദിക്കുകയോ ചെയ്യാറില്ല. രക്ഷിതാക്കളോടെ പത്ത് മിനിട്ടില്‍ കൂടുതല്‍ സംസാരിക്കാന്‍ പാടില്ലെന്ന കര്‍ശന നിയമം നടപ്പിലാക്കി. ഇതു ഞങ്ങളെ മാനസികമായി തളര്‍ത്തി. ഇതുകൂടാതെ ഇനിയും പുതിയ നിയമങ്ങള്‍ നടപ്പിലാക്കും എന്നാണ് വാര്‍ഡന്റെ പ്രതികരണം.
അവധി ദിവസങ്ങളായ ശനി,ഞായര്‍ ദിവസങ്ങളില്‍ പുറത്തിറങ്ങാനോ ശുദ്ധവായു ശ്വസിക്കാനായുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കില്ല. അതു കൂടാതെ തന്നെ ഒരു ആശ്വാസമായിരുന്ന ടിവി പോലും നന്നാക്കി തരില്ല. ഒരുതരം ഭയാനകമായ അവസ്ഥയാണ ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ശുശ്രൂഷിക്കുന്നതും ആയമ്മയാണ്. ഞങ്ങള്‍ക്ക് ആകെയുള്ള ആശ്വാസം ആയമ്മയും കുക്കുമാണ്. ഞങ്ങളുടെ റൂമിലേക്ക് വരികയോ ഞങ്ങളോട് സ്‌നേഹത്തോടെ രണ്ട് വാക്ക് സംസാരിക്കുകയോ ചെയ്യാറില്ല. ഞങ്ങള്‍ ആദിവാസികള്‍ അവഗണന ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
ഞങ്ങള്‍ സ്‌നേഹത്തോടെ അടുത്തേക്ക് ചെന്നാല്‍ വെറുപ്പോടെ ഞങ്ങളെ അകറ്റി നിര്‍ത്തും. ഇത് വല്ലാത്തൊരു മാനസിക അവസ്ഥയാണ്. പിഎസ് സി എഴുതി കിട്ടിയ ജോലിയാണെന്ന് കരുതി ഞങ്ങളെ താഴ്ത്തികെട്ടുന്നത് ശരിയല്ല. ഞങ്ങളോട് വിവേചനപരമായ രീതിയിലാണ് വാര്‍ഡന്‍ പെരുമാറുന്നത്. ഇങ്ങനെയുള്ളൊരു വാര്‍ഡനയല്ല ഞങ്ങള്‍ക്ക് വേണ്ടത്. വീട്ടിലെ കുറവ് നികത്തുന്ന സ്‌നേഹമുള്ള ഒരു നല്ല വാര്‍ഡനെയാണ് ഞങ്ങള്‍ക്ക് ആവശ്യം. മുന്‍ വാര്‍ഡന്‍ ഞങ്ങളുടെ കാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്നു. നല്ല സ്‌നേഹപരമായ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. അതേ വാര്‍ഡന്റെ സ്‌നേഹമാണ് ഞങ്ങള്‍ക്ക് ആവശ്യം. ഞങ്ങള്‍ക്ക് ഈ ടീച്ചറെ വേണ്ട. എത്രയും പെട്ടെന്ന് ഈ മാനസിക പീഡനത്തില്‍ നിന്നും രക്ഷിക്കണം.ഒരു ദിവസം പോലു ംഈ വാര്‍ഡന്റെ ഒപ്പം ചിലവഴിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. കാരണം ആദിവാസിയെന്ന അവഗണനയും,വെറുപ്പും ടീച്ചറില്‍ നിന്നും ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഈ മാനസിക പീഢനത്തിന് രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഞങ്ങള്‍ ഈ പരാതി ബഹുമാനപ്പെട്ട കളക്ടര്‍ക്കും പട്ടികജാതി -പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി തുടങ്ങിയ എല്ലാവര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യുന്നതാണ്.
എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റ് നടപടികള്‍ ആരംഭിച്ചതായി സൂചനയുണ്ട്. ഉദ്യോഗസ്ഥര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ സ്‌ക്കൂള്‍ പിടിഎ കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും പ്രിന്‍സിപ്പാളിനെ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ വാര്‍ഡന് ഹോസ്റ്റലില്‍ ജോലി ചെയ്യാന്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നും, അവിടെ നിന്നും സ്ഥലംമാറ്റം ലഭിക്കുന്നതിനായുള്ള തന്ത്രമാണിതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. എന്തുതന്നെയായാലും പിഎസ് സി വഴി നിയമനം ലഭിച്ച ഒരു ഉദ്യോഗാര്‍ത്ഥി ജാതി വേര്‍തിരിവിന്റെ പേരില്‍ പാവപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥിനികളോട് കാണിക്കുന്ന ഇത്തരം തരംതാഴ്ന്ന നടപടികള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ലെന്നാണ് സംഭവത്തെ കുറിച്ചറിഞ്ഞവര്‍ പ്രതികരിക്കുന്നത്. വരുംദിവസങ്ങളില്‍ ഈ വിഷയം പൊതുസമൂഹം ഏറ്റെടുത്ത് വിവാദമാകാനും സാധ്യതയുണ്ട്.
റിപ്പോര്‍ട്ട്- സജയന്‍ കെഎസ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍