നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ ആശുപത്രിയില്‍ റേഡിയോ തൊറാപ്പി യൂണിറ്റ് തുറന്നു

ആദിവാസികളടക്കമുള്ള നൂറുകണക്കിന് അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയോ തൊറാപ്പി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ യൂണിറ്റ് നാടിന് സമര്‍പ്പിച്ചു. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജുകളും എറണാകുളം ജനറല്‍ ആശുപത്രിയും കഴിഞ്ഞാല്‍ നല്ലൂര്‍നാടിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. രണ്ടേമുക്കാല്‍ കോടി രൂപയോളം ചെലവുവരുന്ന ബാബട്രോണ്‍ 11 എന്ന ടെലി കോബോള്‍ട്ട് യൂണിറ്റ് സംവിധാനമാണ് ഇവിടെ സ്ഥാപിച്ചത്. വയനാട്ടില്‍ വലിയ തോതില്‍ കണ്ടുവരുന്ന ഹെഡ്‌നെക് ക്യാന്‍സര്‍ ചികിത്സയ്ക്ക് റേഡിയോ തൊറാപ്പി യൂണിറ്റ് ഏറെ പ്രയോജനപ്പെടും.
അര്‍ബുദ ചികിത്സയുടെ എല്ലാ ഘട്ടത്തിലും റേഡിയേഷന്‍ നല്‍കാന്‍ ഇനി മുതല്‍ നല്ലൂര്‍നാട്ടിലെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന് കഴിയും. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള കെട്ടിടവും ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി വന്‍ ചെലവുവരുന്ന ചികിത്സകള്‍ ഇവിടെ ലഭ്യമാവുന്നതോടെ വയനാടിന് ഇതൊരു സാന്ത്വനമാണ്. അര്‍ബുദ രോഗികളായ ആദിവാസികളടക്കമുളളവര്‍ക്ക് സൗകര്യം ലഭ്യമല്ലെന്ന കാരണത്താല്‍ ഇനി ചികിത്സ പാതിവഴിയില്‍ നിര്‍ത്തേണ്ടി വരില്ല. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ ടെലിമെഡിസിന്‍ യൂണിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഇതുവഴി ലഭ്യമാകും.
അര്‍ബുദ ചികിത്സയ്ക്ക്് ഏറ്റവും പ്രധാനപ്പെട്ടതും ആധുനികവുമായ സംവിധാനങ്ങളുമടങ്ങിയ നാലാം തലമുറയില്‍പ്പെട്ട കോബാള്‍ട്ട് റേഡിയോ തൊറാപ്പി യൂണിറ്റായ ബാബട്രോണ്‍11 ആണ് ഇവിടെ സ്ഥാപിച്ചത്. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി നിര്‍മിച്ച 250 ആര്‍എംഎം ഹെഡ് കപ്പാസിറ്റി ശേഷിയുള്ള റിമോട്ട് മോണിറ്ററിങ് ഉപകരണമാണിത്. ലോകത്തിലെ പ്രമുഖ അര്‍ബുദ ചികിത്സാകേന്ദ്രങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. ത്രീഡി സാങ്കേതിക വിദ്യയടങ്ങിയ യൂണിറ്റ് ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ നോഡല്‍ ഓഫീസര്‍ എം സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗം എ എന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍