ദേവകിയുടെ സിവില്‍ സര്‍വ്വീസ് നേട്ടം വയനാടിന് അഭിമാനമായി.

മൂന്ന് വര്‍ഷത്തിനികം വയനാട്ടില്‍ നിന്ന് ഒരാള്‍ക്ക് സിവില്‍ സര്‍വ്വീസ് ലഭിച്ചു.ലോകത്തിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിലൊന്നായ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 605-ാം റാങ്കുകാരിയായി പനമരം സ്വദേശിനി അഡ്വ.ദേവകി നിരഞ്ജന വയനാടിന് അഭിമാനമായി. പത്ത് ലക്ഷം പേരില്‍ നിന്ന് ആയിരം പേര്‍ മാത്രം ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലാം ശ്രമത്തിലാണ് മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമബിരുദധാരിണിയായ ദേവകി അപൂര്‍വ്വ നേട്ടം കൈവരിച്ചത്.മുന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ച പനമരം സ്വദേശി എന്‍. സുരാജിന്റെയും പനമരത്തെ ബയോ ഹോം ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ: സുലോചനനയുടെയും ഏക മകളാണ് ദേവകി നിരഞ്ജന.
മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെയും തൃശൂര്‍ ചിന്മയ മിഷന്‍ സ്‌കൂളില്‍ പ്ലസ്ടു വരെയും പഠിക്കുമ്പോള്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു ദേവകി നിരഞ്ജന . മൈസൂരില്‍ ജെ.എസ്.എസ്. കോളേജിലെ നിയമ പഠനത്തിന് ശേഷം ആറാം റാങ്കോടെയാണ് ബിരുദം നേടിയത്. ചെറുപ്പകാലത്തൊന്നും സിവില്‍ സര്‍വ്വീസ് മോഹമുണ്ടായിരുന്നില്ല. സുഹൃത്തുക്കളെല്ലാം സിവില്‍ സര്‍വ്വീസ് കോച്ചിംഗിന് പോകുന്നതാണ് ദേവകിക്കും പ്രചോദനമായതെന്ന് പിതാവ് സുരാജ് പറഞ്ഞു. ആദ്യ രണ്ട് തവണയും വിജയിച്ചില്ല. വീണ്ടും
കഠിനാധ്വാനത്തിലൂടെ 2016ല്‍ പ്രിലിമിനറി പരീക്ഷ പാസ്സായി. എങ്കിലും മെയിന്‍ പരീക്ഷയില്‍ വിജയിച്ചില്ല.പിന്നീട് കേരള സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ചേര്‍ന്നു. നിയമം തന്നെ ഐഛിക വിഷയമായെടുത്താണ് സിവില്‍ സര്‍വ്വീസിന് അപേക്ഷിച്ചത്. 2017 ജൂണില്‍ പ്രിലിമിനറി പരീക്ഷയും ഒക്ടോബറില്‍ മെയിന്‍ പരീക്ഷയും പാസ്സായ ശേഷം മാര്‍ച്ചിലായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ച.കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ വിജയമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ദേവകിയെ അഭിനന്ദനമറിയിച്ചു.
605 ാം റാങ്കായതിനാല്‍ ഐ.എ. എസ് ലഭിക്കില്ല. ഐ.പി.എസിന് സാധ്യതയുണ്ടായിരുന്നെങ്കിലും ഓപ്ഷന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഐ.എഫ്. എസോ. ഐ.ആര്‍. എ സോ ആയിരിക്കും ലഭിക്കുക. മൂന്ന് മാസത്തിനകം ഇതിന്റെ അലോട്ട് മെന്റ് ലഭിക്കും. ഐ.ആര്‍. എസ്. ആണ് ലഭിക്കുന്നതെങ്കില്‍ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിട്ടായിരിക്കും ആദ്യ നിയമനം.
എന്തായാലും തനിക്കിത് അഭിമാന നിമിഷമാണന്നും ഇത്തവണ കിട്ടിയില്ലായിരുന്നങ്കില്‍ സിവില്‍ സര്‍വ്വീസ് ലഭിക്കുന്നതു വരെ ശ്രമിക്കുമായിരുന്നുവെന്നും അഡ്വ. ദേവകി നിരഞ്ജന പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍