ജലജന്യ രോഗങ്ങള്‍: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം :ഡി.എം.ഒ.

ചൂട് കനത്തതോടെ വയനാട് ജില്ലയില്‍ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതിനോടൊപ്പം ജലജന്യ രോഗങ്ങള്‍ കൂടാനുള്ള സാധ്യതകളും ഏറി വരികയാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും ഭക്ഷ്യ വിഷബാധയുമാണ് ഇക്കാലത്ത് പ്രധാനമായും കണ്ടുവരുന്നത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 4168 പേര്‍ക്ക് വയറിളക്കവും ഒരാള്‍ക്ക് കോളറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 40 പേര്‍ക്ക് ടൈഫോയ്ഡും 69 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിക്കുകയുണ്ടായി.സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തില്‍ മലം പോകുന്ന അവസ്ഥയാണ് വയറിളക്കം. ബാക്ടീരിയ, വൈറസ്, പരാദങ്ങള്‍ എന്നിവ മൂലമാണ് ഇതുണ്ടാവുന്നത്. അശുദ്ധമായ ആഹാരപദാര്‍ത്ഥങ്ങളിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. വയറിളക്കം മൂലം നിര്‍ജ്ജലീകരണം തുടരുകയാണെങ്കില്‍ അത് മരണത്തിന് കാരണമാവുന്നു.
മലം അയഞ്ഞു പോകുന്നതോടൊപ്പം രക്തവും കഫവും മലത്തോടൊപ്പം പോകുന്നതാണ് വയറുകടി. കഞ്ഞിവെളളത്തിന്റെ രൂപത്തില്‍ മലം പോകുന്നത് കോളറയുടെ ലക്ഷണമാകാം. നിര്‍ജ്ജലീകരണം വളരെ പെട്ടെന്ന് സംഭവിക്കുന്നത് മൂലം കോളറ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നു.
വയറിളക്കത്തിന്റെ തുടക്കത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. വയറുകടി, കോളറ എന്നിവയ്ക്ക് ആന്റീബയോട്ടിക്കുകള്‍ ആവശ്യമാണ്. പാനീയ ചികിത്സക്ക് ഗ്യഹ പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍വെളളം, ഉപ്പിട്ട മോരിന്‍ വെളളം എന്നിവയോ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായ ഒ.ആര്‍.എസ്. മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. അമിതമായ വയറിളക്കം അമിതദാഹം, നീര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ മയക്കം,പനി, മലത്തില്‍ രക്തം, കഞ്ഞിവെളളത്തിന്റെ രൂപത്തില്‍ മലം പോവുക എന്നീ ലക്ഷണങ്ങളിലേതെങ്കിലും കാണുകയാണെങ്കില്‍ വൈദ്യ സഹായം തേടണം.
സാല്‍മൊണെല്ലാ ടൈഫി പരത്തുന്ന രോഗമാണ് ടൈഫോയിഡ്. ശുദ്ധമല്ലാത്ത കുടിവെളളത്തിലുടെയോ, ഭക്ഷണത്തിലൂടെയോ ആണ് രോഗം പകരുന്നത്. കൂടി വരുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം അല്ലെങ്കില്‍ മലബന്ധം എന്നിവയണ് പ്രധാന ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ മാത്രമെ രോഗനിര്‍ണ്ണയം സാധ്യമാവുകയൂളളൂ.
കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെളളവും വഴി പകരുന്നവയാണ്. രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കൂടുതല്‍ ദിവസങ്ങളെടുക്കും. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം ഓക്കാനം ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം. പിന്നീട് മൂത്രത്തിനും, കണ്ണിനും, ശരീരത്തിനും, മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. മദ്യപാനികളിലും, കരള്‍ രോഗികളിലും രോഗം ഗുരുതരാവസ്ഥയിലെത്താറുണ്ട്.
ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ച് സൂക്ഷിക്കുക, പഴകിയതും മലിനവുമായ ആഹാരം കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക കുപ്പിപ്പാല്‍ ഒഴിവാക്കുക, തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, വെളളം എപ്പോഴും മൂടി വെക്കുക, ക്ലോറിന്‍ ടാബലെറ്റ് ഉപയോഗിക്കുക, കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ക്ലോറിനേറ്റ് ചെയ്യുക, കിണറിന് ചുറ്റുമതില്‍ കെട്ടുക,ചെറുതും വലുതുമായ കുടിവെളള പമ്പിംഗ് സ്‌റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുക,ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ കയ്യിലെ നഖം വെട്ടിസൂക്ഷിക്കുക, മലവിസര്‍ജ്ജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴികുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കു, കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ സൂക്ഷിക്കുക, ഈച്ച ശല്യം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍