കോവിഡ് കാലത്തും കൃഷിയിടത്തില്‍ സജീവമായി പൈലി
പുല്‍പ്പള്ളി: വേനല്‍മഴ ലഭിച്ചതോടെ കോവിഡ് കാലമായിട്ടും 80 വയസ് പിന്നിട്ടിട്ടും മുഴുവന്‍ സമയവും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന ഒരു കര്‍ഷകനാണ് മുള്ളന്‍കൊല്ലി ഉദയക്കവല ചങ്ങനാമഠത്തില്‍ സി.വി പൈലി. പതിറ്റാണ്ടുകളായി കാര്‍ഷികവൃത്തിയിലൂന്നിയ ഇദ്ദേഹത്തിന്റെ ജീവിതം വേറിട്ട കാഴ്ച്ചയായി മാറുകയാണ്. രാവിലെ മുതല്‍ തന്നെ പൈലി കൃഷിയിടത്തിലേക്കിറങ്ങും. നിരന്തരമായി അധ്വാനിക്കുന്നതുകൊണ്ട് തന്നെ പ്രായത്തിന്റെ യാതൊരുവിധ ക്ഷീണങ്ങളും പൈലിയെ അലട്ടാറില്ല. കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറും, കിലോക്കണക്കിന് നെല്ലും, റബ്ബര്‍ ഷീറ്റും ചുമക്കും, തോട്ടത്തില്‍ കാര്‍ഷികവിളകളുടെ ചുവട് നന്നാക്കുന്നതും,കിളക്കുന്നതുമെല്ലാം പൈലി തന്നെയാണ്.
മുള്ളന്‍കൊല്ലിയിലെ മാതൃകാതോട്ടങ്ങളിലൊന്നാണ് പൈലിയുടേത്. സ്വന്തം തോട്ടത്തില്‍ ഇനിയൊന്നും അദ്ദേഹം നട്ടുവളര്‍ത്താന്‍ ബാക്കിയില്ല. റബ്ബര്‍, കാപ്പി, കുരുമുളക്, തെങ്ങ്, കമുക് എന്നിങ്ങനെ കുടിയേറ്റമേഖലയിലെ പ്രധാനവിളകളെല്ലാം പൈലിയുടെ തോട്ടത്തിലുണ്ട്. ബട്ടര്‍ഫ്രൂട്ടും, ഓറഞ്ചുമടക്കമുള്ള മുപ്പതോളം ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. കുടിയേറ്റ കര്‍ഷകരുടെ ചരിത്രം പൈലിക്ക് മനപാഠമാണ്. 1958ലാണ് കോതമംഗലത്ത് നിന്നും കുടുംബാംഗങ്ങളോടൊത്ത് പൈലി മലബാറിലേക്കെത്തുന്നത്. കുറച്ച് കാലം താമരശ്ശേരിയിലായിരുന്നു താമസം. പിന്നീട് വയനാട്ടിലെ പുല്‍പ്പള്ളി മീനംകൊല്ലിയിലെത്തി.
അന്ന് പൈലിക്ക് പ്രായം പതിനാറാണ്. അക്കാലത്ത് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കാന്‍ പോയ കാലമെല്ലാം ഈ കര്‍ഷന് ഒളിമങ്ങാത്ത ഓര്‍മ്മയാണ്. 1965ല്‍ പുല്‍പ്പള്ളി ഉദയാക്കവലയിലെ പുല്ല്യാട്ടേല്‍ അന്നമ്മയെ വിവാഹം കഴിച്ചു. പിന്നീടാണ് കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി തന്നെ സ്വീകരിക്കുന്നത്. കാടുകളെല്ലാം വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. ക്രമേണ ഇരുവരും ചേര്‍ന്ന് കുടിയേറ്റമണ്ണില്‍ പൊന്നുവിളയിച്ചു. നെല്‍കൃഷിയാല്‍ സമ്പന്നമായ വയനാട്ടില്‍ പൈലിക്ക് പാടത്ത് പണിയെടുക്കാനും ഏറെയിഷ്ടമാണ്. അന്ന് തൊട്ടിന്നുവരെ സ്വന്തമായി നെല്‍കൃഷിയും പൈലിക്കുണ്ട്. വിവിധയിനം നെല്ലിനങ്ങളും പൈലിയുടെ പാടത്ത് സമൃദ്ധമായി വളരുന്നു.
കുടിയേറ്റമേഖലയുടെ മറ്റൊരു പ്രത്യേകത ക്ഷീരകര്‍ഷകരാല്‍ സമ്പന്നമാണെന്നതാണ്. പശുവിനെ വളര്‍ത്തി ക്ഷീരമേഖലയിലും പൈലി തന്റെ സാന്നിധ്യമറിയിക്കുന്നു. കാര്‍ഷികമേഖല ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പൈലി പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശവും, വിലത്തകര്‍ച്ചയുമെല്ലാം കാര്‍ഷരെ ദുരിതത്തിലാക്കുകയാണ്. ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കി കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.കാര്‍ഷികവൃത്തിയോടൊപ്പം തന്നെ പൊതുരംഗത്തും, കലാരംഗത്തും പൈലി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1979ല്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ചു. നാട്ടിലെ വായനശാലകളിലും, ക്ലബ്ബുകളിലും പള്ളിയിലുമെല്ലാം സജീവ സാന്നിധ്യമായാണ് പൈലി. തിരുനാളിനോട് അനുബന്ധിച്ചും, മറ്റ് വാര്‍ഷികാഘോഷങ്ങളിലുമെല്ലാം അവതരിപ്പിക്കാറുള്ള നിരവധി നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പൈലിക്ക് ജോയിക്കുട്ടി, ജെസി, സജി, വിന്‍സെന്റ് എന്നീ നാല് മക്കളാണുള്ളത്. ബി എസ് എഫില്‍ നിന്നും വിരമിച്ച സജിയും വിന്‍സെന്റും കായികതാരങ്ങള്‍ കൂടിയായിരുന്നു.1993ല്‍ അന്തര്‍സര്‍വകലാശാല മീറ്റില്‍ ലോംഗ് ജമ്പില്‍ ഒന്നാമതെത്തിയിട്ടുണ്ട് സജി. വിന്‍സെന്റാവട്ടെ ജാവലിന്‍ത്രോയില്‍ സംസ്ഥാന ചാംപ്യനുമായിരുന്നു. കര്‍ഷകനെന്ന നിലയില്‍ ജീവിതം മുന്നോട്ടുപോകുമ്പോഴും മക്കളെയെല്ലാം അവരുടെ അഗ്രഹങ്ങള്‍ക്കൊത്ത് പഠിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്.
ഫോട്ടോ: പൈലി തന്റെ കൃഷിയിടത്തില്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍