OPEN NEWSER

Sunday 17. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന റെയ്ഞ്ചര്‍ ശശികുമാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു

  • S.Batheri
14 May 2021

പുല്‍പ്പള്ളി:രണ്ട് തവണ കടുവയുടെ ആക്രമണത്തില്‍ മരണത്തെ മുഖാമുഖം കണ്ടു, ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ജീവന്‍ തിരിച്ചുകിട്ടിയതോ തലനാരിഴക്ക്.ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിട്ട വന്‍പ്രതിസന്ധികളെ ഓര്‍മ്മകളാക്കി 36 വര്‍ഷത്തെ സര്‍വീസിന് ശേഷം ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശശികുമാര്‍ മെയ് 31 ന് വിരമിക്കുകയാണ്. പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കയ്പും മധുരമേറിയതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നതെന്ന് ശശികുമാര്‍ പറയുന്നു.

1990-95 കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മയാണ്. കേരളാകര്‍ണാടക അതിര്‍ത്തി പ്രദേശമായ പെരിക്കല്ലൂര്‍ പാതിരി മാടലില്‍ വേഷം മാറിപ്പോയാണ് അന്ന് 68 കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പ് പിടിച്ചെടുക്കാന്‍ സാധിച്ചത്. കര്‍ണാടകത്തിലെ ബൈരക്കുപ്പ നിവാസികളായിരുന്നു ആ കേസിലെ പ്രതികള്‍. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഒരു കോടി രൂപയുടെ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ പിടിച്ചെടുക്കാനും, നിലമ്പൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആനക്കൊമ്പ്, പുലിത്തോല്‍ എന്നിവ കണ്ടെടുത്ത് പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും കഴിഞ്ഞു. അക്കാലത്തെ വനം വകുപ്പിന്റെ ശക്തമായ പരിശോധനകളും, അന്വേഷണങ്ങളുമാണ് ക്രമേണ ആനക്കൊമ്പു കേസുകള്‍ ഇല്ലാതാക്കിയെന്ന് തന്നെ പറയാവുന്ന സാഹചര്യത്തിലെത്തിച്ചതെന്ന് ശശികുമാര്‍ പറയുന്നു. 1999ല്‍ തൊടുപുഴയിലെ എസ്‌റ്റേറ്റില്‍ നിന്നും ഒരു ലോഡോളം വരുന്ന ചന്ദനം പിടികൂടിയതും സര്‍വീസിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നായി ശശികുമാര്‍ ഓര്‍ത്തെടുക്കുന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് രാധാകൃഷ്ണന്റെ മരണശേഷം പത്തൊന്‍പതാം വയസിലാണ് ശശികുമാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 1985ല്‍ കുറ്റിയാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കീഴിലെ പശുക്കടവ് സെക്ഷനില്‍ ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലായിരുന്നു ആദ്യനിയമനം. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലടക്കം ട്രൗസര്‍ യൂണിഫോമായി ഉപയോഗിച്ചിരുന്ന അവസാന കാലഘട്ടമായിരുന്നു അത്. പിന്നീട് പ്രമോഷനായി പല ജില്ലകളില്‍ ജോലി ചെയ്തു. അട്ടപ്പാടി കണ്ണവം, മൂവാറ്റുപുഴ വീട്ടൂര്‍, മലപ്പുറം എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. പിന്നീടാണ് വയനാട്ടിലെത്തുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് മരണത്തെ മുഖാമുഖം കണ്ട മൂന്ന് സംഭവങ്ങള്‍ ശശികുമാറിന്റെ ജീവിതത്തിലുണ്ടാകുന്നത്.വന്യമൃഗശല്യം അതിരൂക്ഷമായ വയനാട്ടില്‍ സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് നിത്യസംഭവമാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കും. വളര്‍ത്തുമൃഗങ്ങളെ കടുവകള്‍ കൊന്നൊടുക്കുമ്പോള്‍ ജീവിതോപാധികളില്ലാതാവുന്ന സാധാരണക്കാരുടെ പ്രതിഷേധം ശക്തമാവുമ്പോള്‍ ജീവന്‍ പണയം വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ തുരത്താനിറങ്ങും, തുരത്തിയ കടുവ തിരിച്ചെത്തിയാല്‍ കൂട് വെക്കുന്ന നടപടികളിലേക്ക് നീങ്ങും. കൂട്ടിലായ കടുവയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതടക്കം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിസന്ധികളാണ്. 2021 ജനുവരി മാസത്തിലാണ് ഒടുവില്‍ ശശികുമാറിന് കടുവയെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. മുള്ളന്‍കൊല്ലി സീതാമൗണ്ട് കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി ശശികുമാറിനെ കടുവ ആക്രമിക്കുന്നത്. പരിക്ക് ഗുരുതരമായിരുന്നു. അതിവേഗത്തില്‍ അദ്ദേഹത്തെ ബത്തേരി താലൂക്ക്  ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സക്കായി പിന്നീട് മേപ്പാടിയിലെ വിംസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇടതു തോളിന്റെ ഭാഗത്തേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ആഴ്ചകളോളം ചികിത്സ നടത്തിയെങ്കിലും ഇപ്പോഴും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. ഈ സംഭവത്തിനു മുമ്പും ശശികുമാറിന് വയനാട്ടില്‍ നിന്ന് തന്നെ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 2020 ഒക്‌ടോബറില്‍ പുല്‍പ്പള്ളി പാളക്കൊല്ലിയില്‍ വെച്ചായിരുന്നു അത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ശശികുമാറിന് നേരെ ചാടിയ കടുവയില്‍ നിന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് ഹെല്‍മറ്റായിരുന്നു. അന്ന് കടുവയുടെ ആക്രമണത്തില്‍ ഹെല്‍മറ്റ് ചെവിയുടെ മുകളിലായി തുളഞ്ഞുകയറി പരിക്ക് പറ്റി ചികിത്സതേടേണ്ട സാഹചര്യവുമുണ്ടായി. പനമരം നീര്‍വാരത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ശശികുമാര്‍ സഞ്ചരിച്ചിരുന്ന ഫോറസ്റ്റ് വാഹനം തകര്‍ക്കുകയായിരുന്നു. ഈ സംഭവങ്ങളിലെല്ലാം ആരുടെയോക്കെയോ പ്രാര്‍ഥനയും അനുഗ്രഹങ്ങളുമാണ് ജീവിതത്തിലേക്ക് തന്നെ മടക്കിയയച്ചതെന്ന് ശശികുമാര്‍ പറയുന്നു.സത്യസന്ധവും ആത്മാര്‍ഥവുമായി സേവനം അനുഷ്ഠിച്ചത് കൊണ്ട് തന്നെ ശശികുമാറിനേ തേടി നിരവധി അംഗീകാരങ്ങളുമെത്തി. എബിഎന്‍ ആംറോ സാംഗ്ച്വറി അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളിയാണ് അദ്ദേഹം. ഡല്‍ഹിയില്‍ നിന്നുള്ള വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ച മറ്റൊരു അംഗീകാരം. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായി മാറാന്‍ സാധിച്ചതാണ് ശശികുമാറിന്റെ ഏറ്റവും വലിയ പ്രത്യേകത. വന്യമൃഗശല്യമുണ്ടായാല്‍ അതിവേഗം സ്ഥലത്തെത്തി ചേരാനും തുടര്‍നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനും അദ്ദേഹം മുന്‍നിരയിലുണ്ടാകും. ജില്ലയില്‍ നിന്നും നാല് കടുവകളെ പിടികൂടുന്നതില്‍ നേതൃനിരയില്‍ ശശികുമാറുണ്ടായിരുന്നു. ബത്തേരി ബീനാച്ചി എസ്‌റ്റേറ്റില്‍ വെച്ച് കരിമ്പുലിയെ പിടികൂടിയ സംഭവത്തിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ഔദ്യോഗിക ജീവിതം മാറ്റി നിര്‍ത്തിയാല്‍ ഗ്രീന്‍സ് എന്ന പരിസ്ഥിതി സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് ശശികുമാര്‍. ഒരു വീട്ടില്‍ ഒരു കറിവേപ്പില, ഒരു ആര്യവേപ്പ് എന്നിങ്ങനെ ഗ്രീന്‍സ് നടപ്പിലാക്കിയ വ്യത്യസ്തതയാര്‍ന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.

തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് ഔദ്യോഗിക ജീവിതം അവസാനിക്കാന്‍ പോകുമ്പോഴും എന്നാല്‍ ജനങ്ങളുടെ അംഗീകാരവും, സ്‌നേഹവും, പ്രാര്‍ഥനകളും അനുഭവിച്ചറിയാന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം തുറന്നുപറയുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ശശികുമാര്‍ നിലവില്‍ സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്താണ് സ്ഥിരതാമസം. ജയമോളാണ് ഭാര്യ. ഫോറന്‍സിക് ആന്റ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഐശ്വര്യ, പ്ലസ്ടു വിദ്യാര്‍ഥിയായ അദ്വൈത് എന്നിവരാണ് മക്കള്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന്‍സരോജിനിയമ്മ ദമ്പതികളുടെ മകനാണ് ശശികുമാര്‍

2 അേേമരവാലിെേ

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
  • പി ഫിറോസ് വാഹനാപകടത്തില്‍ മരണപ്പെട്ടു
  • എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59
  • പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
  • വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show