കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
ബത്തേരി: 'സാറെ എന്റെ മകളടക്കമുള്ളവര്‍ വനത്തിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷിക്കണം... ' ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീമിന് കഴിഞ്ഞ ദിവസം രാത്രി ലഭിച്ച ഒരു ഫോണ്‍ കോള്‍. അതിനെ തുടര്‍ന്ന്
കടുവയും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ ബസ് തകരാറിലായി കുടുങ്ങിയ 32 ബസ് യാത്രക്കാര്‍ക്ക് രക്ഷകരായി മാറുകയായിരുന്നു വയനാട് പോലീസ്. മൈസൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസാണ് കര്‍ണാടക വനത്തിലെ പാതയില്‍ തകരാറിലായത്. മകളടക്കമുള്ള യാത്രക്കാര്‍ കാടിന് നടുവില്‍ അകപ്പെട്ടെന്നറിയിച്ച് ആലപ്പുഴ സ്വദേശിയായ ഒരു അച്ഛന്റെ ഫോണ്‍ കോളാണ് പോലീസിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. രാത്രിയാത്രാ നിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പൊലീസിന് തടസ്സമായില്ല.
ഡിവൈഎസ്പി അബ്ദുള്‍ കരീമിന് ലഭിച്ച ഫോള്‍ കോള്‍ പ്രകാരം
യാത്രക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും ശേഖരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നെറ്റ്‌വര്‍ക്ക് കവറേജില്ലാത്തതിനാല്‍ ബന്ധപ്പെടാനായില്ല. തുടര്‍ന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിലും കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും പോലീസ് കണ്‍ട്രോള്‍ റൂമിലും വിവരം കൈമാറി. അന്വേഷണത്തില്‍ മുത്തങ്ങ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിന് സമീപമാണ് ബസ് തകരാറിലായതെന്ന് കണ്ടെത്തി. അതിനിടയില്‍, യാത്രക്കാരനായ കൊല്ലം സ്വദേശിയായ ഒരാളുമായി ഫോണില്‍ ബന്ധപ്പെടാനും യാത്രക്കാരെ സമാധാനിപ്പിക്കാനും പൊലീസിന് കഴിഞ്ഞു.
തുടര്‍ന്ന് പോലീസിനൊപ്പം കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്റര്‍ എം.വി വിപിന്റെ ഇടപെടലില്‍ ഡിപ്പോയില്‍ നിന്ന് അയച്ച സൂപ്പര്‍ ഡീലക്‌സ് ബസിനൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒരുമിച്ച് സ്ഥലത്തെത്തി. വന്യമൃഗങ്ങളുടെ സാന്നിധ്യസാധ്യതയുള്ള പ്രദേശത്ത് രാത്രിയില്‍ ഒറ്റപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാര്‍ കടുത്ത ആശങ്കയിലായിരുന്നു.
തകരാറിലായ ബസില്‍ നിന്ന് ചൂട് വമിച്ചിരുന്നതിനാല്‍ ബസിനുള്ളില്‍ തുടരാനും പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥയായിരുന്നു. യാത്രക്കാരെ സമാധാനിപ്പിച്ച പോലീസ് സംഘം അവരെ സുരക്ഷിതമായി പുതിയ വാഹനത്തിലേക്ക് മാറ്റി. തുടര്‍ന്ന് എല്ലാവരെയും സുരക്ഷിതമായി കോഴിക്കോട് എത്തിച്ചു.
പ്രതിസന്ധിഘട്ടത്തില്‍ സമയോചിതമായി ഇടപെട്ട് തങ്ങളെയും കുട്ടികളെയും സുരക്ഷിതരാക്കിയ പോലീസിന് നന്ദി അറിയിച്ച് യാത്രക്കാരുടെയും ബന്ധുക്കളുടെയും നിരവധി ഫോണ്‍ കോളുകളാണ് പിന്നീട് പൊലീസിന് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനവും പോലീസിനെ തേടിയെത്തി. എ.എസ്.ഐ രാധാകൃഷ്ണന്‍, സി.പി.ഒമാരായ സുബീഷ്, ജിതിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കൂടാതെ ബത്തേരി സി.ഐ അജീഷ്,മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഹംസ,സി.പി.ഒ കണ്ണന്‍, എ.എസ്.ഐ സലീം തുടങ്ങിയവരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
