മുണ്ടക്കൈ ചൂരല്‍മല ഉപജീവന പദ്ധതി ധനസഹായ വിതരണോദ്ഘാടനം നാളെ; മന്ത്രി ടി.സിദ്ദിഖ് നിര്‍വഹിക്കും
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കുടുംബശ്രീ മുഖേന ഉപജീവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നാളെ (ഓഗസ്റ്റ് 21) കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിര്‍വഹിക്കും. ദുരന്ത ബാധിത കുടുംബങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സ്വയംതൊഴില്‍സംരംഭക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. ദുരന്തത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട 150 ഓളം കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മന്ത്രി ഇന്ന് വിതരണം ചെയ്യും. മൈക്രോ പ്ലാന്‍ പദ്ധതിയില്‍ ദുരന്ത മേഖലയിലെ 433 കുടുംബങ്ങള്‍ക്കാണ് സാമ്പത്തിക പിന്തുണ നല്‍കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3,61,66,000 രൂപയും കുടുംബശ്രീ പ്ലാന്‍ ഫണ്ട് വിഹിതത്തില്‍ നിന്നും 1,65,05,000 രൂപയും കാര്‍ഷികേതര മേഖലയിലെ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച് 305 കുടുംബങ്ങള്‍ക്ക് 4,19,88,000 രൂപ വിതരണം ചെയ്തിരുന്നു. ഇതില്‍ 36 കുടുംബങ്ങള്‍ക്കാണ് നിലവില്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കിയത്. ബാക്കിയുള്ള 269 കുടുംബങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി മുഖേന തുക അനുവദിച്ച് ഗുണഭോക്താക്കള്‍ സംരംഭകരുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജില്ലക്ക് അകത്തും പുറത്തുമായി നൂതന സംരംഭങ്ങള്‍ ആരംഭിച്ചു.
കല്‍പ്പറ്റയില്‍ നടക്കുന്ന ധനസഹായ വിതരണത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാവും. എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
