മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നിലായി മഴയളവ് : ജൂണ്‍ മാസത്തില്‍ വയനാട് ജില്ലയില്‍ കാലവര്‍ഷം മന്ദഗതിയില്‍
വയനാട്: ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും മൂലം വയനാട് ജില്ലയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറെ വൈകിയാണ് ആരംഭിച്ചത് .തുടര്‍ച്ചയായ വര്‍ഷങ്ങളിലെ ജൂണ്‍ മാസത്തെ മഴയുടെ തോത് വിശകലനം ചെയ്യുന്ന വിവരങ്ങള്‍ പ്രകാരം ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മഴയാണ് ഈ വര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയത്. 2022ല്‍ 581 മില്ലീമീറ്ററും, 2024ല്‍ റെക്കോര്‍ഡ് തോതില്‍ 777 മില്ലീമീറ്ററും ജൂണ്‍ മാസ ശരാശരി മഴ രേഖപ്പെടുത്തിയപ്പോള്‍ ഈ വര്‍ഷം വെറും 270 മില്ലീമീറ്റര്‍ മഴയും മാത്രമാണ് ജില്ലയില്‍ ആകെ രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ വര്‍ഷമായ 2025ല്‍ പോലും 634 മില്ലീമീറ്റര്‍ മഴ ജൂണില്‍ ലഭിച്ചിരുന്നു. 2023ല്‍ രേഖപ്പെടുത്തിയ 318 മില്ലീമീറ്ററിനേക്കാളും താഴെയാണ് ഇത്തവണത്തെ കണക്കുകള്‍. പസഫിക് സമുദ്രത്തിലുണ്ടാകുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ ആഘാതം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തി കുറച്ചതാണ് വയനാട്ടിലെ ഈ കടുത്ത മഴക്കുറവിന്റെ പ്രധാന കാരണം.
മണ്‍സൂണ്‍ വൈകിയതോടെ ജില്ലയിലെ മണ്‍സൂണ്‍ കാലത്തെ താപനിലയിലും കാര്യമായ വ്യതിയാനങ്ങള്‍ ദൃശ്യമായിട്ടുണ്ട്. മേയ് മാസത്തില്‍ ശരാശരി മണ്ണിന്റെ താപനില 34°C ആയിരുന്നത് ജൂണ്‍ മാസത്തില്‍ 28.75°C ആയി കുറഞ്ഞു. അതുപോലെ തന്നെ മേയ് മാസത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില 31.4°C ആയിരുന്നെങ്കില്‍ ജൂണില്‍ അത് 27.8°C ലേക്ക് താണിട്ടുണ്ട്. മഴ കുറവാണെങ്കിലും ആകാശം മേഘാവൃതമായതും പെയ്ത നേരിയ മഴയും താപനില നേരിയ തോതില്‍ കുറയാന്‍ കാരണമായി. . ജൂണ്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പ്രദേശമായ ലക്കിടിയില്‍ 836 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ മഴ രക്ഷപ്പെടുത്തിയത് മുള്ളന്‍കൊല്ലിയാണ് (44 മി മീ).
വയനാട് ജില്ലയുടെ ഭൂപ്രകൃതിയും കാലാവസ്ഥാ സവിശേഷതകളും മൂലം മണ്‍സൂണ്‍ കാലയളവില്‍ ശക്തമായ മഴയും അതിനെ തുടര്‍ന്നുള്ള പ്രകൃതിക്ഷോഭ സാധ്യതകളും പതിവായി നേരിടുന്ന സാഹചര്യമായിരുന്നു കഴിഞ്ഞ വര്ഷങ്ങളിലുണ്ടായിരുന്നത് . എന്നാല്‍ ഈ വര്ഷം മഴലഭ്യതയിലെ കുറവ് പ്രധാന പ്രതിസന്ധിയായി മാറിയിരിക്കുകയാണ് .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
