വയനാട് ജില്ലയില്‍ പുതുതായി ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
വയനാട് ജില്ലയില്‍ ഇന്ന് പുതുതായി ഷിഗെല്ല കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പകര്‍ച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ ഊര്‍ജ്ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.
ഇതുവരെ 538 പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 30 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 187 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
ഫീല്‍ഡ് തല രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3095 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ 1766 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.
1225 ഒ ആര്‍ എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ 1782 ബോധവത്ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്തു. ഷിഗല്ല രോഗത്തിന്റെ അതിവ്യാപനം തടയുന്നതിനായി ആര്‍ക്കെങ്കിലും പുതുതായി രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ,അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതുമാണ് . ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
