വിദ്യാര്‍ത്ഥികളോട് ബസ് ചാര്‍ജ് കൂട്ടി വാങ്ങുന്നതായി പരാതി
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ ബസ് ചാര്‍ജ് കൂട്ടി വാങ്ങുന്നതായി പരാതി. യാതൊരു മുന്നറിയിപ്പുമില്ലാതെ വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്നും മൂന്നുരൂപയാക്കി ഉയര്‍ത്തിയതായാണ് പരാതി. സര്‍ക്കാരിന്റെയോ, ആര്‍.ടി.ഒ. തലത്തിലോ, ഗതാഗതവകുപ്പിന്റെയോ ഒരു തീരുമാനവുമില്ലാതെ ബസ്സുടമകള്‍ സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും പറഞ്ഞു. സ്വകാര്യ ബസ്സുടമകള്‍ക്ക് ബസ് ചാര്‍ജ് സ്വമേധയാ വര്‍ധിപ്പിക്കാന്‍ അനുമതിയില്ലെന്നും പരാതികള്‍ പരിശോധിക്കുമെന്നും ആര്‍.ടി. ഓഫീസ് അധികൃതരും അറിയിച്ചു. വിദ്യാര്‍ഥികളോട് ഇനി മുതല്‍ മിനിമം ചാര്‍ജ് മൂന്നുരൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ബസില്‍ കയറ്റില്ലെന്നും ജില്ലയിലെ പലയിടത്തും ബസ് ജീവനക്കാര്‍ നിര്‍ദേശിച്ചതായാണ് പരാതി. ഒരു രൂപ നല്‍കിയവരോട് മൂന്നും, രണ്ടുരൂപ നല്‍കിയവരോട് നാലും, മൂന്നു രൂപ നല്‍കിയവരോട് അഞ്ചുരൂപയും നല്‍കിയാലേ ബസില്‍ കയറ്റുകയുള്ളൂ എന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. എന്നാല്‍ ഇന്ധന വില ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടാതെ നിര്‍വാഹമില്ലെന്നും
വയനാട് ജില്ല ഒഴികെയുള്ള സംസ്ഥാനത്തെ മറ്റിടങ്ങളിലെല്ലാം മിനിമം അഞ്ചുരൂപയാണ് വി ദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധിച്ച് ചാര്‍ജ് കൂട്ടി വാങ്ങില്ലെന്നും, കഴിഞ്ഞ 14 വര്‍ഷമായി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന് നിരന്തരം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും, ഇതുവരെയും അതിനൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. വലിയ പ്രതിസന്ധിയിലാണ് സ്വകാര്യബസ് മേഖല കടന്നുപോകുന്നത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ വനിതകള്‍ക്ക് സൗജന്യയാത്രകൂടി എത്തുമ്പോള്‍ സ്വകാര്യബസ് മേഖല പാടെ തകര്‍ന്നടിയുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.
ഇന്നലെ കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പങ്കുവെച്ചതോടെ ആശയക്കുഴപ്പത്തിലായ രക്ഷിതാക്കള്‍ മറ്റു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ ഇവരോടും ഇതേ രീതിയില്‍ ബസ് ജീവനക്കാര്‍ പറഞ്ഞതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കളക്ടര്‍ക്കും ആര്‍.ടി.ഒ.യ്ക്കും പരാതിനല്‍കിയത്.
ഡീസലിനും പെട്രോളിനും വില കുത്തനെകൂടി പ്രതിസന്ധി സൃ ഷ്ടിക്കുന്ന കാലത്ത് ബസ് ചാര്‍ജ് വര്‍ധന ബസ് ഉടമകളെ സംബ ന്ധിച്ച് അനിവാര്യം തന്നെയാണ്. എന്നാല്‍, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഏകപക്ഷീയമായി കൂട്ടിയത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഞായറാഴ്ച രാത്രിയില്‍ ബസ്സുടമകള്‍ ചാര്‍ജ് കുട്ടാന്‍ നിര്‍ദേശം നല്‍കിയതിനാലാണ് വിദ്യാര്‍ഥികളോട് അധികതുക ചൊവ്വാഴ്ച മുതല്‍ കൊണ്ടുവരാന്‍ ആവ ശ്യപ്പെട്ടതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശം ഇല്ലാത്തത് ഇവരില്‍ ആശയക്കുഴപ്പത്തിനിടയാക്കി യിട്ടുമുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
