തരിയോട് എച്ച്.എസ് പരിസരത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്
പടിഞ്ഞാറത്തറ: തരിയോട് ഗ്രാമപഞ്ചായത്തിലെ എച്ച്.എസ് പരിസരത്ത് കഞ്ചാവ്, മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും വ്യാപകമാകുന്നു. ലഹരി മാഫിയയുടെ വിളയാട്ടം മൂലം പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പടിഞ്ഞാറത്തറ പൊലീസിന് പരാതി നല്‍കി.
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജി.എല്‍.പി സ്‌കൂള്‍, ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ഈ മേഖലയിലാണ് ലഹരി വില്‍പന കൊഴുക്കുന്നത്.പ്രദേശത്തെ ചില വീടുകള്‍ കേന്ദ്രീകരിച്ച് പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെ മദ്യവും മറ്റ് ലഹരിവസ്തുക്കളും ചില്ലറയായി വില്‍ക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥികളെപ്പോലും ലഹരിയുടെ വലയിലാക്കുന്നു.
നിരവധി ആദിവാസി ഉന്നതികള്‍ (കോളനികള്‍) ഉള്ള ഈ പ്രദേശത്ത് ലഹരി ലോബിയുടെ പ്രധാന ഇരകള്‍ നിര്‍ധനരായ ആദിവാസികളാണ്. ഇവരുടെ സാമ്പത്തിക നിലയെയും ആരോഗ്യത്തെയും ലഹരി വില്‍പന സാരമായി ബാധിക്കുന്നു.
ലൂയിസ് മൗണ്ട് ഹോസ്പിറ്റലില്‍ പഠനത്തിനായി എത്തിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ എച്ച്.എസ് ജങ്ഷനിലെ വീടുകളില്‍ താമസിച്ച് വരുന്നുണ്ട്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം അതിരൂക്ഷമാണ്.
'നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഈ ലഹരി വില്‍പന നടക്കുന്നത്. നിത്യേനയുണ്ടാകുന്ന അടിപിടികളും മോശം പെരുമാറ്റവും കാരണം സമാധാനപരമായ ജനജീവിതം തകര്‍ന്നിരിക്കുകയാണ്.' പ്രദേശവാസികള്‍ലഹരി മാഫിയക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
