പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
കല്‍പ്പറ്റ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലയില്‍ വ്യാപകമായ ബോധവത്കരണ പരിപാടികളും നിയമലംഘനങ്ങള്‍ തടയാന്‍ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തില്‍ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിനൊപ്പം ജില്ലയിലെ സ്‌കൂളുകളില്‍ പുകയിലലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ കൂടി ആരംഭിക്കും. സ്‌കൂളുകള്‍ നിയമപ്രകാരം പുകയില വിമുക്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ഇത്തരം ഉത്പന്നങ്ങളുടെ വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ നടത്തി നിയമ നടപടി സ്വീകരിക്കും. സ്‌കൂളുകളിലും പരിസരത്തും പുകയില ഉപയോഗം തടഞ്ഞുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഉന്നതികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പുകവലിക്ക് പുറമെ പുകരഹിതമായ പുകയില ഉപയോഗവും വലിയ പൊതുജനാരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന സംബന്ധിച്ച കരര്‍ശനമായി തടയാന്‍ പൊലീസ്, എക്‌സൈസ്, ആരോഗ്യ, ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ സംയുക്തമായി പരിശോധന ആരംഭിക്കാനും തീരുമാനമായി. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
