മാനന്തവാടിയില്‍ ലഹരിമരുന്നു വേട്ട; വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനക്കെത്തിച്ച 28 ഗ്രാമോളം മെത്താഫിറ്റമിന്‍ പിടികൂടി
മാനന്തവാടി: പച്ചക്കറി വാഹനത്തില്‍ കടത്തിയ മാരക ലഹരി മരുന്നായ മെത്താഫിറ്റമിന്‍ എക്‌സൈസ് പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നും മാനന്തവാടിയിലേക്ക് കൊണ്ടുവന്ന പച്ചക്കറികള്‍ക്കിടയില്‍ ടാര്‍പ്പോളിനുള്ളില്‍ ഒളിപ്പിച്ച 27.485 ഗ്രാം മെത്തഫിറ്റമിനാണ് എക്‌സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കടത്തിയ െ്രെഡവര്‍ വാളാട് സ്വദേശി അത്തിലന്‍ മുഹമ്മദ് അസ്ലമിനെ (23) മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപും സംഘവും അറസ്റ്റ് ചെയ്തു. മാനന്തവാടി ക്ലബ്ബ് കുന്നില്‍ വെച്ച് കെ.എം.എം വെജിറ്റബിള്‍സിന്റെ കെ എല്‍ 14 എക്‌സ് 3137 പിക്കപ്പില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചത്. പച്ചക്കറിയുടെയും മറ്റും മറവില്‍ കര്‍ണാടകയില്‍ നിന്നും ലഹരി കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് മെത്താ ഫിറ്റമിന്‍ പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.കെ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാനുവല്‍ ജിംസണ്‍, പി.വിപിന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.മാനന്തവാടി മേഖലയിലെ യുവാക്കളെ കേന്ദ്രീകരിച്ച് വില്‍പ്പനക്കായെത്തിച്ച മയക്കുമരുന്നാണിതെന്നാണ് സൂചന. പ്രതിയായ അസ്ലമിനെ ചോദ്യം ചെയ്താല്‍ മാത്രമേ ഇടപാടുകാരെ കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
