മാനന്തവാടിയില്‍ ആര് വാഴും ?!
മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍ ആര് വാഴുമെന്ന ചര്‍ച്ചകള്‍ മുറുകുകയാണ്. മൂന്ന് മുന്നണികളും തങ്ങളുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി പ്രചാരണം അവസാനഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. നിലവിലെ എം.എല്‍.എയും പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ.ആര്‍. കേളു തന്നെയാണ് ഹാട്രിക് വിജയം തേടി ഇത്തവണയും ഇടതുപക്ഷത്തിനായി ജനവിധി തേടുന്നത്. മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍, മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനം, റോഡ്, പാലം തുടങ്ങി പശ്ചാത്തല വികസനം, മെഡിക്കല്‍ കോളേജ് വികസനത്തിനായി തുടങ്ങിയ പദ്ധതികള്‍, കഴിഞ്ഞ രണ്ട് തവണയും വിജയിച്ച ആത്മവിശ്വാസം എന്നിവ അദ്ദേഹത്തിനുണ്ട് .എന്നാല്‍ ദരണവിരുദ്ധ വികാരം ഉണ്ടാകുകയോ, മെഡിക്കല്‍ കോളേജ്, ഉന്നതികളിലെ വികസനം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ഫലം കാണുകയോ ചെയ്താല്‍ പ്രതിസന്ധിയുണ്ടായേക്കാം. മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് ഉഷാ വിജയനെയാണ്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും പിന്നീട് പ്രിയങ്ക ഗാന്ധിക്കും ലഭിച്ച വന്‍ ഭൂരിപക്ഷവും, തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. ഒ.ആര്‍ കേളുവിനെ പോലെ ശക്തനായ ഒരു ഭരണപക്ഷ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ സംഘടനാപരമായ ഐക്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കൂടി കഴിഞ്ഞാല്‍ വിജയമുറപ്പാണെന്ന് യൂ ഡി എഫ് ക്യാമ്പ് കരുതുന്നു . ബി.ജെ.പി ഇത്തവണ ഇടുക്കി സ്വദേശിയായ പി. ശ്യാം രാജിനെയാണ് മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000ല്‍ പരം വോട്ടുകള്‍ നേടിയ എന്‍.ഡി.എ, ഇത്തവണ വോട്ട് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ ശ്യാം രാജിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതായാണ് പാര്‍ട്ടി വിലയിരുത്തല്‍. വന്യജീവി ആക്രമണം നേരിടുന്നതിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഇടപെടലുകളും ഇവര്‍ പ്രചാരണ വിഷയമാക്കുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
