എന്‍.എം വിജയന്റെ മരണം; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പുനരന്വേഷണം നടത്തും: യുഡിഎഫ് നേതാക്കള്‍
ബത്തേരി: യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ മരണം പുനരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് യുഡിഎഫ് നേതാക്കള്‍ ബത്തേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടബാധ്യത മൂലം ജനം വിജയന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ നിലവില്‍ ഇല്ലെന്നും കടബാധ്യതയുടെ മൂന്നിരട്ടി സ്വത്ത് അദ്ദേഹത്തിനുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
പൊലീസ് കോടതിയില്‍ നല്‍കിയ മരണക്കുറിപ്പ് പുറത്തായതോടെയാണ് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്നത്. വിജയന്റെ ആത്മഹത്യയ്ക്ക് കാരണം കടബാധ്യത അല്ലെന്നും വീടുമായി കേന്ദ്രീകരിച്ച് മറ്റെന്തോ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം എഴുതിയ കത്തിന്റെ ചില ഭാഗങ്ങള്‍ വായിക്കാന്‍ കഴിയാത്ത രീതിയില്‍ വെട്ടി കളഞ്ഞിട്ടുണ്ട്. ഇത് സംശയത്തിന് ഇടന നല്‍കുകയാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
എന്‍ എം വിജയന്‍ മരണത്തിന് മുമ്പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്ത് സുല്‍ത്താന്‍ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ കത്ത് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. കത്തില്‍ ഐ സി ബാലകൃഷ്ണനെ കുറിച്ച് പരാമര്‍ശമില്ല. മരുമകള്‍ പത്മജയെ കുറിച്ചാണ് പരാമര്‍ശം. പത്മജയെ വീട്ടില്‍ വിളിക്കുന്ന 'പപ്പ' എന്ന പേര് പരാമര്‍ശിക്കുന്ന ഭാഗം വായിക്കാതിരിക്കാന്‍ തിരുത്തിയെന്നുള്ളത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന് എന്‍ എം വിജയന്‍ എഴുതിയ കത്തില്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. 'സ്ഥലം വിറ്റ് സാമ്പത്തിക ബാധ്യത തിര്‍ത്ത് സ്വസ്ഥമായി മരിക്കാന്‍ ആയിരുന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത്രയും സമയം കാത്തിരിക്കാന്‍ പറ്റില്ലാത്തതുകൊണ്ടും നിനക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത് കൊണ്ടും ആണ് എന്റെ ഈ തീരുമാനമെന്ന് മകനെ എഴുതിയ കത്തില്‍ വിജയന്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങളുടെ, നമ്മുടെ എല്ലാ കാര്യവും ജീവിതവും നിനക്കറിയാമല്ലോ. പപ്പയെ എന്റെ സ്വന്തം മോളായിട്ടാണ് അന്നും ഇന്നും ഞാന്‍ കരുതുന്നത്. എന്നാല്‍ അത് തിരിച്ച് എനിക്ക് കിട്ടിയിട്ടില്ല എന്നും എനിക്ക് സമാധാനം കിട്ടിയില്ല എന്നും കത്തില്‍ പറയുന്നു. ഇതില്‍ മരുമകള്‍ പത്മജയെ പരാമര്‍ശിക്കുന്ന 'പപ്പയെ ഞാന്‍ എന്റെ സ്വന്തം മകളായിട്ടാണ് അന്നും ഇന്നും കാണുന്നത്. എന്നു കഴിഞ്ഞുള്ള ഭാഗത്ത് 'എന്നാല്‍ അത് തിരിച്ച് എനിക്ക് കിട്ടിയില്ല, എനിക്ക് സമാധാനം കിട്ടിയില്ല എന്ന ഭാഗവും ഒട്ടനവധി കാര്യങ്ങള്‍ പറയാനുണ്ട് എന്ന ഭാഗവും വായിക്കാന്‍ പറ്റാത്ത നിലയില്‍ കത്തില്‍ വെട്ടിയിരിക്കുകയാണ്. ''ഈ കത്ത് നീ മാത്രം വായിച്ച് നശിപ്പിക്കണമെന്നും മറ്റാരെയും കാണിക്കരുതെന്നും' മകനോട് വിജയന്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ വീട്ടിലെ കാര്യങ്ങളും മരുമകളുടെ പെരുമാറ്റവും ആത്മഹത്യാക്കുറിപ്പിലുള്ളത്. കാര്യങ്ങള്‍ ശ്രദ്ധിച്ച് പക്വതയുടെ ചെയ്ത് തീര്‍ത്താല്‍ നിങ്ങള്‍ക്ക് ജീവിക്കാം എന്നും ജീവിതശൈലി മാറ്റണമെന്നും മകന് ഉപദേശവും നല്‍കുന്നുമുണ്ട്.
എന്‍ എം വിജയന്റെ ആത്മഹത്യയില്‍ യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ പ്രതി ചേര്‍ക്കപ്പെട്ടേക്കുമെന്ന ആശങ്കയും സി പി എമ്മിന്റെ സ്വാധീനവുമാണ് ഐ സി ബാലകൃഷ്ണനെതിരെ ദുരാരോപണം ഉന്നയിക്കാന്‍ പത്മജയെ പ്രേരിപ്പിക്കുന്നത്. എന്‍ എം വിജയനോട് പാര്‍ട്ടിക്കുള്ള പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും ഭാഗമായി അര്‍ബന്‍ ബാങ്കില്‍ നിലവിലുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുത്ത് പരിഹരിക്കുകയും പാര്‍ട്ടിയുടെ ബലഹീനതയായി കാണുന്നത് അംഗീകരിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ല.
കത്തിന്റെ അടിസ്ഥാനത്തില്‍ വിജയന്റെ മരണത്തില്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ പത്മജക്ക് വിജയനോടും മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകനോടുമുള്ള പെരുമാറ്റത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. സ്വന്തം മകനും പേരക്കൂട്ടികള്‍ക്കും വീട്ടില്‍ സ്വസ്ഥമായി ജീവിക്കണമെങ്കില്‍ താനും മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകനും മരിക്കണമെന്ന വിജയന്റെ കത്തിലെ പരാമര്‍ശങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിരപരാധികളായ കോണ്‍ഗ്രസ് നേതാക്കളെ സി പി എം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടികള്‍ സ്വീകരിക്കണം.എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് വിജയന്റെ സഹോദരങ്ങളുടെ മൊഴി എടുക്കാന്‍ പൊലീസ് തയ്യാറായിരുന്നെങ്കില്‍ യാഥാര്‍ഥ്യം പുറത്ത് വരുമായിരുന്നു. മകനെയും മരുമകളെയും സംബന്ധിച്ച് മരണം ആര്‍ഭാടജീവിതത്തിനും പണ സമ്പാദനത്തിനുമുള്ള ഉപാധി ആയിരിക്കുകയാണ്. പണത്തോടുള്ള ആര്‍ത്തിമൂലം സി പി എം പ്രലോഭനത്തിന്റെ ഭാഗമായാണ് അവര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ ഒത്താശയോടെയാണ് ഉപവാസ സമരം പോലും നടത്തുന്നത്. സ്വതന്ത്ര മൈതാനി പണമടച്ച് മുനിസിപ്പാലിറ്റിയില്‍ നിന്ന് സി പി എം ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശാണ് പാര്‍ട്ടി പരിപാടിക്കായി ബുക്ക് ചെയ്തിരിക്കുന്നത്.ഈ വേദിയിലാണ് ഇന്ന് എന്‍. എം വിജയന്റെ മകനും മരുമകളും കുടുംബവും സത്യാഗ്രഹം ഇരിക്കുന്നത്. പ്രസ്തുത സ്ഥലത്തെ സിപിഎം നേതാക്കളുടെ സാന്നിധ്യവും ഇവര്‍ സിപിഎമ്മിന്റെ കയ്യിലെ ചട്ടുകമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി മുഹമ്മദ്, ഡി പി രാജശേഖരന്‍, മാടക്കര അബ്ദുള്ള, കെ ഇ വിനയന്‍, പി പി അയൂബ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
