46 വര്‍ഷങ്ങള്‍ക്ക് ശേഷം അവരൊന്നിച്ചു; കൂടിച്ചേരലിന്റെ ആയുസ് വെറും നാല് ദിനംമാത്രം..!

സോഷ്യല്‍ മീഡിയ സഹായമായി; വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട വൃദ്ധന്‍ ബന്ധുക്കളുമായി ഒരുമിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരിച്ചു
മാനന്തവാടി:നാല്‍പ്പത്തിയാറ് വര്‍ഷം മുന്‍പ് നാടുവിട്ട വൃദ്ധന്‍ അസുഖബാധിതനായി ജില്ലാശുപത്രിയിലെത്തുകയായിരുന്നു. മലപ്പുറം വട്ടല്ലൂര്‍ ചെറുകുളമ്പ മുല്ലപ്പള്ളി ഹംസ (67) യായിരുന്നു രോഗി. തുടര്‍ന്ന് ഇദ്ധേഹത്തിന് ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും, സാമൂഹ്യപ്രവര്‍ത്തകരടക്കമുള്ളവരും സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പ്രചരിപ്പിക്കുകയും മലപ്പുറത്ത് നിന്നും ഹംസയുടെ ബന്ധുക്കള്‍ തേടിയെത്തുകയുമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ കൂട്ടികൊണ്ടുപോയ ഹംസ നാല് ദിവസങ്ങള്‍ക്ക് ശേഷം അസുഖം മൂര്‍ച്ഛിച്ച് മരിക്കുകയായിരുന്നു.പരേതരായ മുല്ലപ്പള്ളി മുഹമ്മദ് കുഞ്ഞാത്തുമ്മ എന്നിവരുടെ രണ്ടാമത്തെ മകനായ ഹംസ 20ാം വയസ്സിലാണ് നാടുവിട്ടത്.1970 ല്‍ നാടുവിട്ട ഹംസയെ മാതാപിതാക്കളും സഹോദരങ്ങളും വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.ഹംസയുടെ പിതാവ് മുഹമ്മദ് ഇരുപത് വര്‍ഷം മുന്‍പും മാതാവ് കുഞ്ഞാത്തുമ്മ പതിമൂന്ന് വര്‍ഷം മുന്‍പും മരണപ്പെട്ടു .മരിക്കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ഹംസയെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയതിനാല്‍ മറ്റ് മക്കള്‍ ഹംസയെ കണ്ടെത്താനായി പല സ്ഥലങ്ങളിലും അന്വേഷണം തുടരുകയും ചെയ്തു.
ഹംസയെ കണ്ടെത്താനായി സഹോദരന്‍മാരായ പോക്കര്‍, കുഞ്ഞുമ്മുട്ടി, ഉണ്ണീന്‍കുട്ടി കുഞ്ഞിമൊയ്തീന്‍, കുഞ്ഞിക്കോയ എന്നിവര്‍ അന്യേഷിക്കാത്ത സ്ഥലങ്ങളില്ല .അതിനിടെയാണ് വാട്‌സ് അപ്പിലൂടെ പ്രചരിച്ച പ്രായമായ ഹംസയുടെ ഫോട്ടോയും അഡ്രസും ശ്രദ്ധയില്‍പ്പെടുകയും സഹോദരങ്ങള്‍ ജില്ലാശുപത്രിയിലെത്തി ഹംസയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തത്.ഡിസംബര്‍ മൂന്നാം തീയ്യതിയാണ് കര്‍ണ്ണാടക കുട്ടത്ത് നിന്നുമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഹംസയെ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.ഹംസയെ പരിചരിക്കാനും സംരക്ഷിക്കാനും ആരുമില്ലെന്നറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ തമ്മട്ടാന്‍ ജാഫര്‍, ബ്ലഡ് വളണ്ടിയര്‍ ചാത്തുള്ളില്‍ നൗഷാദ് എന്നിവര്‍ ആസ്പത്രിയിലെത്തി ഹംസയുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയിലെ ഡോ.ഷിനാസ് ബാബുവിന്റെ നേതൃത്വത്തില്‍ ഹംസയുടെ ഫോട്ടോയും വ്യദ്ധന്‍ പറഞ്ഞ അഡ്രസുമടക്കമുള്ള മെസ്സേജ് വാട്ട്‌സ് അപ്പിലൂടെ കൈമാറുകയും ഈ ഫോട്ടോയില്‍ കാണുന്ന ആള്‍ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണെന്നും തിരിച്ചറിയുന്നവര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടണമെന്നുമുള്ള വാട്‌സ് അപ്പ് സന്ദേശം പ്രചരിപ്പിക്കുകയുമായിരുന്നു. സന്ദേശം ശ്രദ്ധയില്‍പ്പെട്ട മലപ്പുറം സ്വദേശികളായ കുടുംബക്കാര്‍ മാനന്തവാടിയിലെത്തുകയും ഹംസയെ തിരിച്ചറിയുകയായിരുന്നു.
ഏറെ സന്തോഷത്തോടെ സഹോദരന്‍മാര്‍ ഹംസയെ ഏഴാം തീയ്യതി വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. നാല്‍പ്പത്തി ആറ് വര്‍ഷം മുന്‍പ് നാടുവിട്ട ഹംസ സ്വന്തം വീട്ടില്‍ എത്തിയ വിവരം ബന്ധുക്കളെയും നാട്ടുകാരെയും സഹോദരന്‍മാര്‍ അറിയിക്കുകയും വീട്ടില്‍ ഹംസയെ കാണാന്‍ നിരവധി പേര്‍ എത്തുകയും ചെയ്തു. ഹംസയെ കണ്ടെത്തിയതോടെ മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലായിരുന്ന മക്കളും മറ്റ് ബന്ധുക്കളും. ഇവര്‍ ഹംസക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്തു . എന്നാല്‍ എട്ടാം തിയ്യതി അസുഖം മൂര്‍ച്ഛിച്ച ഹംസയെ മലപ്പുറത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഹംസ നാട്ടിലെത്തിയതിലുള്ള സന്തോഷവും ആഹഌദവും ദിവസങ്ങള്‍ പോലും പങ്ക് വെക്കാന്‍ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. ഇന്നലെ പുലര്‍ച്ചെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് ഹംസ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറു കുളമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മയ്യത്ത് ഖബറടക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍