പഴശ്ശികുടീരം പൈതൃക മ്യൂസിയമാക്കും:മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

മാനന്തവാടിയിലെ പഴശ്ശികുടീരവും അനുബന്ധിച്ചുള്ള നിലവറമ്യൂസിയവും ജില്ലാ പൈതൃക മ്യൂസിയമാക്കുമെന്ന് തുറമുഖ പുരാവസ്തു,പുരാരേഖ,മ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പഴശ്ശി കുടീരത്തില്‍ നടന്ന 212 ാമത് പഴശ്ശി അനുസ്മരണദിനാചരണവും ചരിത്രസെമിനാറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമ്യൂസിയമാക്കുന്നതിനായി നിലവിലെ മ്യൂസിയം നവീകരിച്ച് കൂടുതല്‍ പൈതൃക വസ്തുക്കളും വിവരണങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് ധീരദേശാഭിമാനിയായിരുന്ന പഴശ്ശിരാജയുടെ ത്യാഗോജ്ജ്വലമായ പോരാട്ടവീര്യം ജനതയ്ക്ക് ആവേശം നല്‍കുന്നതോടൊപ്പം സ്മരിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പഴശ്ശി കുടീരത്തില്‍ മന്ത്രി പുഷ്പാര്‍ച്ചനയും നടത്തി.
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പുരാവസ്തു എഡ്യുക്കേഷന്‍ ഓഫീസര്‍ ടി.കെ കരുണാദാസ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഒ.ആര്‍ കേളു എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളും മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്, ബാന്‍ഡ് യൂണിറ്റുകള്‍, വിദ്യാര്‍ത്ഥികളും പഴശ്ശികുടീരത്തിലേക്ക് പദയാത്ര നടത്തി. തുടര്‍ന്ന് നടന്ന ചരിത്ര സെമിനാറില്‍ ഡോ.എം.ടി നാരായണന്‍, ഡോ.പി വത്സലകുമാരി എന്നിവര്‍ പഴശ്ശിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍