ഓണമെത്തിയതോടെ മാവേലിമാര്‍ക്ക് തിരക്ക്
പുല്‍പ്പള്ളി: നാടും നഗരവും ഓണത്തിരക്കിലേക്ക് കടക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ മാവേലിമാരും സജീവമായി. ഓണം എത്താറായതോടെ മാവേലിമാര്‍ക്ക് തിരക്കോട് തിരക്കാണ്. നാട്ടില്‍ ഓണവുമായി ബന്ധപ്പെട്ട് എന്തു പരിപാടി നടത്താലും അതില്‍ മാവേലി നിര്‍ബന്ധമാണ്. കിരീടവും വേഷവും അണിഞ്ഞ് ഓണപരിപാടികളിലെത്തി മാവേലിമാര്‍ ആഘോഷങ്ങള്‍ ഭംഗി കൂട്ടുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ചിലതൊക്കെ പറയാനുണ്ട്. പുല്‍പ്പള്ളിയില്‍ വര്‍ഷങ്ങളായി മാവേലിവേഷം കെട്ടുന്ന കൃഷ്ണക്കുറിപ്പ്, സിജോ കെ ജെ, അനില്‍കുമാര്‍, എന്നിവര്‍ക്കെല്ലാം മാവേലിവേഷം കെട്ടിയപ്പോഴുള്ള അനുഭവങ്ങളും നിരവധിയാണ്. ആദ്യമെല്ലാം ആളുകള്‍ക്ക് മാവേലിമാര്‍ കൗതുകമായിരുന്നെങ്കില്‍ സോഷ്യല്‍മീഡിയകാലത്ത് സെല്‍ഫിക്കും, ഫോട്ടോകള്‍ക്കും നടുവിലാണ്. എന്നാല്‍ പലപ്പോഴും ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും ഭക്ഷണം പോലും കഴിയാക്കാന്‍ മാവേലിമാര്‍ക്ക് സാധിക്കാറില്ല. എന്നാല്‍ അതൊന്നും സന്തോഷങ്ങള്‍ക്കിടയില്‍ പ്രശ്‌നമേ ആകാറില്ലെന്ന് സ്ഥിരമായി മാവേലിവേഷം കെട്ടുന്ന കൃഷ്ണ കുറുപ്പ് പറഞ്ഞു.
ക്ലബ്ബുകളും സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളുമെല്ലാം ഓണമാഘോഷിക്കുമ്പോള്‍ മാവേലിയായി വിളിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, മാവേലിയെന്നത് അല്‍പ്പം ചിലവേറിയ കാര്യം കൂടിയാണ്. വസ്ത്രം, കിരീടം, കുട, ആഭരണങ്ങള്‍, മേക്കപ്പ് എന്നിവക്കെല്ലാം ചിലവ് കൂടുതലാണ്. എന്നാല്‍ ഭൂരിഭാഗം പരിപാടികളിലും സംഘാടകര്‍ തന്നെ ഈ ചിലവ് വഹിക്കാറാണ് പതിവ്. ഓണാഘോഷപരിപാടികളില്‍ മാവേലിക്ക് കിട്ടുന്ന സ്വീകാര്യതയും ഏറെ വലുതാണ്. പരിപാടിക്കെത്തുന്ന വിശിഷ്ഠാതിഥികള്‍ ഉള്‍പ്പെടെ മാവേലിക്ക് കൈകൊടുത്തേ മടങ്ങൂ. ഇതിനിടയില്‍ സന്ദര്‍ശകരെ കൈവീശിക്കാട്ടണം. കുട്ടികളോടും മുതിര്‍ന്നവരോടുമൊപ്പം സെല്‍ഫിയെടുക്കാനും സമയം കണ്ടെത്തണം. എന്തിരുന്നാലും മാവേലി വേഷം കെട്ടുമ്പോള്‍ സന്തോഷമേറെയാണെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
