വയനാടിനു വേണ്ടത് വണ്‍ഡേ സുല്ത്താനയേയോ സുല്‍ത്താനയോ അല്ല; പി ജയരാജന്
മാനന്തവാടി: വയനാട് ലോക്സഭാ മണ്ഡലത്തിന് വേണ്ടത് വണ്‍ഡേ സുല്ത്താനയേയോ വണ്‍ഡേ സുല്‍ത്താനെയോ അല്ലെന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയേയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത്സംസാരിക്കുകകയായിരുന്നു അദ്ദേഹം.വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടില്‍ നിന്നു ഒളിച്ചോടി ഉപതിരഞ്ഞെടുപ്പിനു സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ പ്രതിനിധിയെ തോല്പിക്കണം. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ജനതക്ക് കോണ്‍ഗ്രസിനെ വിജയിപ്പിച്ചതു കൊണ്ട് എന്തു കിട്ടി എന്നു വോട്ടര്‍മാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പുണ്ടായ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണയുണ്ടാവണം.
ഹിന്ദുത്വത്തിന്റെ മുഖംമൂടിയണിഞ്ഞു കോര്പ്പേറ്റുകള്ക്കു വേണ്ടി നിലകൊള്ളുകയാണ് ആര് എസ് എസും ബി ജെ പിയും. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലമാണ് വയനാട്. എം പിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും കേന്ദ്രവും അവിടെ എന്തു ചെയ്തെന്നു ആലോചിക്കണം.
മുഖ്യമന്ത്രിക്കൊപ്പം നാലു മന്ത്രിമാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു നടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത ജനം കണ്ടതാണ്. കൊവിഡ് കാലത്തും അതേ രീതിയിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആ റെക്കോര്‍ഡൊന്നും കോണ്‍ഗ്രസിനു പറയാനില്ലെന്നും പി ജയരാജന് പറഞ്ഞു.
മന്ത്രി ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന് മോകേരി, നേതാക്കളായ ഇ ജെ ബാബു, പി വി സഹദേവന്, സി കെ ആശ എം എല്‍ എ, പി കെ അനില്‍കുമാര്‍, സി പി മുരളി, പി എം ഷബീറലി, കെ ജെ ദേവസ്യ, സി എം. ശിവരാമന്, കെ പി ശശികുമാര്‍, കുര്യാക്കോസ് മുള്ളന്മട, മൊയ്തു കുന്നുമ്മല്‍, എ എന്‍ സലിംകുമാര്‍, കെ വീരഭദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി എ എന്‍ പ്രഭാകരനെയും, കണ്‍വീനറായി വി കെ ശശിധരനെയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍