റേഷന്‍ കാര്‍ഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് വീണ്ടും നീട്ടി, നവംബര്‍ 5 വരെ സമയം അനുവദിച്ചു
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗനാ റേഷന്‍ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര് കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തില്‍ സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുന്‍ഗണനാ കാര്‍ഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍, 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേര് മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.
സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്ഡേഷന് തുടങ്ങിയത്. ഒക്ടോബര്‍ 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്കിയ നിര്‍ദേശം. ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍