മികച്ച തദ്ദേശ ജനപ്രതിനിധി: അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിക്ക്. മികവാര്‍ന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പൊതുപ്രവര്‍ത്തനവുമാണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് അവാര്‍ഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
ഡല്‍ഹി സായി ഒയാസിസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നു എന്നതും അവര്‍ഡ് പരിഗണനക്ക് ജുനൈദിന് നേട്ടമായി. ജനപ്രതിനിധി എന്ന നിലയില്‍ തദ്ദേശ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുവാന്‍ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും ഇതിനകം പ്രശംസ പിടിച്ചുപറ്റിയതാണ്.അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് സാധാരണക്കാരുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണെന്നും ജുനൈദ് പറഞ്ഞു.
വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തില്‍ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.
കൊമേഴ്‌സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഡ് പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുമായി കൗണ്‍സിലിംഗിലും ലോക്കല്‍ ഗെവേണന്‍സിലും മറ്റുമായി ഡിപ്ലോമ കോഴ്‌സുകളും ചെയ്തിട്ടുണ്ട്.ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ജുനൈദ് നിലവില്‍ ജനതാദള്‍ എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ്.
കൂടാതെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകള്‍ വഹിക്കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍