ഒരു കിലോയോളം എംഡിഎംഎ യുമായി വെള്ളമുണ്ട സ്വദേശി കോഴിക്കോട് പിടിയില്‍

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ലഹരിമരുന്ന് വേട്ട. 981 ഗ്രാം എംഡിഎംഎ യുമായി വയനാട് വെള്ളമുണ്ട കട്ടയാട് മുണ്ടിക്കുന്നില്‍ വീട്ടില്‍ ഇസ്മായില്‍ (27) ഇന്ന് രാവിലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ഡല്‍ഹിയില്‍ നിന്നും വന്ന മംഗള-നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്നുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയില്‍ നിന്നും മയക്കുമരുന്ന് ഇവിടെയെത്തിച്ച് കൊയിലാണ്ടി, വടകര തുടങ്ങിയ റൂറല്‍ ഏരിയകളില്‍ ചില്ലറ വില്‍പ്പന നടത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ഗിരീഷ് കുമാര്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എക്‌സൈസ് അറിയിച്ചു. കൂടാതെ മറ്റ് കണ്ണികളെകുറിച്ചുള്ള വിവരവും എക്‌സൈസിന് ലഭിച്ചതായി സൂചനയുണ്ട്.
ഇസ്മായില്‍ തൊഴില്‍രഹിതനാണെന്നും ലഹരി വസ്തു വിറ്റാണ് ഉപജീവനം നടത്തുന്നതെന്നും എക്‌സൈസ് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്താനാണ് ഇസ്മായില്‍ എംഡിഎംഎ എത്തിച്ചത്.
നേരത്തെയും എം.ഡി.എം.എ വാങ്ങാന്‍ ഇസ്മായില്‍ ഡല്‍ഹിയില്‍ പോയിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. സമീപകാലത്ത് കോഴിക്കോട് ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍