മാനന്തവാടിയില്‍ പത്ത് രൂപ കോയിന് 'ഭ്രഷ്ട്'..!
മാനന്തവാടി നഗരത്തിലേയും പരിസരത്തേയും ചില കടകളില്‍ പത്ത് രൂപകോയിന്‍ എടുക്കുന്നില്ലെന്ന് പരാതി. വ്യക്തമായ കാരണങ്ങളില്ലാതെയാണ് ചില കച്ചവടക്കാര്‍ കോയിന്‍ നിരസിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചാരക്കൊല്ലിയിലെകച്ചവടക്കാരനും നാട്ടുകാരനും തമ്മില്‍ ഇതിന്റെ പേരില്‍ കഴിഞ്ഞദിവസം വേക്കേറ്റംവരെയുണ്ടായി. കോയിനെടുക്കാത്ത വ്യാപാരിക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു.
പത്ത് രൂപയുടെ വ്യാജ കോയിനുകള്‍ വ്യാപകമായി പ്രചരിക്കുന്നൂവെന്ന് കാസര്‍കോഡ് കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ മാസങ്ങള്‍ക്കു മുമ്പ് വ്യാജപ്രചരണം ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, ബസ്സുകള്‍,ടാക്സികള്‍ മുതലായവയില്‍ പത്ത് രൂപ കോയിനെടുക്കുകയില്ലെന്ന ബോര്‍ഡുകള്‍വരെ സ്ഥാപിച്ചിരുന്നു. ഇതോടെ കാസര്‍കോഡ് നിന്നും സമാന പ്രചരണം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു.
ഇതിനിടയില്‍ ചില സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പത്ത് രൂപയുടെ കോയിനുകള്‍ റദ്ദാക്കുകയാണെന്ന പ്രചരണവും വ്യാപകമായിരുന്നു. എന്നാല്‍ ഇത്തരം വ്യാജ പ്രചരങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്ക്തന്നെ രംഗത്ത് വരികയും പണം നിരസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് ഇത്തരം കുപ്രചണങ്ങള്‍ ഒരു പരിധിവരെ അവസാനിച്ചത്.
എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പത്ത് രൂപ കോയിനുകള്‍ സ്വീകരിക്കാത്ത നിലപാടുകമായി മാനന്തവാടിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ചില വ്യാപാരികള്‍ മുന്നോട്ട് പോകുമ്പോള്‍ ഉപഭോക്താക്കളാണ് വലയുന്നത്. വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് പലരും കോയിനുകള്‍ നിരസിക്കുന്നതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്തുതന്നെയായാലും കോയിനുകള്‍ നിരസിക്കുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്‍ര് കെ ഉസ്മാന്‍ ഓപ്പണ്‍ ന്യൂസറെ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍