സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്റെയും ശമ്പള പരിഷ്‌കരണ കമ്മിഷന്റെയും റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ച് ഓഫീസുകളുടെ പ്രതിവാര പ്രവൃത്തി ദിനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സര്‍വീസ് സംഘടനകളുമായുള്ള യോഗം വെള്ളിയാഴ്ച രാവിലെ പത്തിന് ഓണ്‍ലൈനായി ചേരും. ഓരോ സംഘടനയില്‍ നിന്നും ഒരാളെ പ്രതിനിധിയായി വെച്ചു കൊണ്ടാണ് യോഗം ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അഭിപ്രായങ്ങള്‍ ഇ മെയില്‍ മുഖേനെ അറിയിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുമ്പും സമാന ആലോചനയുണ്ടായെങ്കിലും ചില നിബന്ധനകളില്‍ തട്ടി ചര്‍ച്ച വഴിമുട്ടിയിരുന്നു. രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചര്‍ച്ച. ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയുമെന്ന ഉപാധി വച്ചതോടെ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പുണ്ടായി. മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാര്‍ശ.
സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കുന്ന സാഹചര്യത്തില്‍ ജനത്തിന് ഓഫീസ് സന്ദര്‍ശനം അനിവാര്യമല്ലെന്ന് അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 7 മണിക്കൂറാണ് നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ 5വരെയും. കാലത്തും വൈകിട്ടുമായി പ്രവൃത്തിസമയം അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചാല്‍ ഏഴര മണിക്കൂര്‍ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കില്‍ നിലവില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കണം. വൈകിട്ട് 5.15 എന്നത് 5.30 അല്ലെങ്കില്‍ 5.45 ആക്കേണ്ടിവരും. സ്‌കൂള്‍ സമയമടക്കം ഘടകങ്ങള്‍ പരിഗണിക്കേണ്ടിയും വരും. സര്‍ക്കാര്‍ വാഹനങ്ങളുടെ ഓട്ടം, ഓഫീസ് ചെലവുകള്‍, വൈദ്യുതി ഉപയോഗം, വെള്ളം എന്നിവ ലാഭിക്കാമെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ളത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
