ചുട്ടുപൊള്ളി കേരളം; ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം:വേനല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു. ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 2°C മുതല്‍ 4°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം. അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള വായുവും ഉയര്‍ന്ന താപനിലയും കാരണം കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂടുള്ളതും അസ്വസ്ഥവുമായ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ,പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും, മലപ്പുറം ജില്ലയില്‍ 35°Cവരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 °C മുതല്‍ 4 °C വരെ ചൂട് കൂടാനാണ് സാധ്യത. നിര്‍ജലീകരണവും സൂര്യാതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 2 ദിവസത്തിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരും. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍