'ബോധപൂര്‍ണ്ണിമ'; കാരാപ്പുഴയില്‍ സംസ്ഥാനതല സമാപനം ;മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'ബോധപൂര്‍ണ്ണിമ' രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം ജനുവരി 26 ന് കാരാപ്പുഴയില്‍ നടക്കും. വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. കാരാപ്പുഴ മെഗാ ടൂറിസ്റ്റ് ഗാര്‍ഡനിലാണ് സമാപന ചടങ്ങുകള്‍ നടക്കുക. 'ബോധപൂര്‍ണ്ണിമ' പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും.
എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ സമാപന പരിപാടിയോടു കൂടിയാണ് 'ബോധപൂര്‍ണ്ണിമ' രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു മുതല്‍ ആറുവരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ലഹരിയില്ലാ തെരുവ്' പരിപാടികളിലെ മുഖ്യ ഇനമായാണ് സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകാവതരണം അരങ്ങേറുക. വയനാട് ജില്ലയിലെ കോളേജുകളിലെ എന്‍.എസ്.എസ് - എന്‍.സി.സി യൂണിറ്റുകളുടെ പങ്കാളിത്തവും പരിപാടിയില്‍ ഉണ്ടാകും.
ലഹരിമുക്ത കലാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുവാക്കളോടും വിദ്യാര്‍ത്ഥികളോടും നേരിട്ട് സംവദിക്കുന്ന നാടകമാണ് സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുക്കുന്ന 'മുക്തധാര'യെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. നന്മയിലേക്കുള്ള വഴി എന്ന അര്‍ത്ഥത്തിലാണ് രവീന്ദ്രനാഥ ടാഗോറിന്റെ 'മുക്തധാര' എന്ന നാടകത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് നാല്പത്തഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ അവതരണസംഘം. സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപികയായ ഡോ. എം.എസ് സുരഭിയാണ് നാടകത്തിന്റെ രൂപകല്പനയും സംവിധാനവും ഏകോപനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍