ഗാന്ധി ഫോട്ടോ തകര്‍ത്തത് എസ്.എഫ്.ഐ അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ;യൂ.ഡി.എഫ് പ്രതിക്കൂട്ടില്‍
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം നടന്നതിന് ശേഷം മഹാത്മഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നതിന്റെ ഫോട്ടോ ആ സമയം സ്ഥലത്തെത്തിയ പോലീസ് പകര്‍ത്തിയിരുന്നു. എസ്എഫ്‌ഐ പോയ പുറകെ യൂ ഡി എഫ് പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറിയിറങ്ങിയ ശേഷം പകര്‍ത്തിയ ചിത്രത്തിലാണ് ഗാന്ധി ഫോട്ടോ തകര്‍ന്നതായി കണ്ടെത്തിയത്. ഈ പോലീസ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നു, കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഭ്യന്തര സെക്രട്ടറിക്കാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നീട് ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കുമ്പോഴും ചുമരിലുണ്ടായിരുന്നുവെന്നും പിന്നീടാണ് ചിത്രം താഴെ കാണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും എഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. തൃശൂരില്‍ ചേര്‍ന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധന നടത്തിയിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ ഫലപ്രദമായ ഇടപെടാല്‍ രാഹുല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാഹുലിന്റെ ഓഫീസ് തല്ലിതകര്‍ത്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍