ബഫര്‍ സോണ്‍ പ്രഖ്യാപനം: മാനന്തവാടിയില്‍ പ്രതിഷേധക്കടല്‍
മാനന്തവാടി: ബഫര്‍സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവിധ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി രൂപത മാനന്തവാടി ടൗണില്‍ നടത്തിയ ജനസംരക്ഷണ മാര്‍ച്ചിലും ഡിഎഫ്ഓ ഓഫീസ് ധര്‍ണ്ണയിലും ആയിരങ്ങള്‍ അണിനിരന്നു. ഇന്നു രാവിലെ പത്തു മണിക്ക് പോസ്റ്റോഫീസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നാനാജാതി മതസ്ഥരായ ആയിരക്കണക്കിനാളുകളാണ് അണിനിരന്നത്. മാനന്തവാടി രൂപതയുടെയും കെസിവൈഎം, എകെസിസി, മിഷന്‍ലീഗ്, മാതൃവേദി തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തില്‍ മറ്റ് നാനാജാതി മതസ്ഥരായ ആളുകളുടെ പിന്തുണയോടുകൂടെയാണ് ജനസംരക്ഷണ മാര്‍ച്ച് നടന്നത്.
രൂപതാ വികാരി ജനറാള്‍ പോള്‍ മുണ്ടോളിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. പോസ്റ്റോഫീസ് ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ചെയ്ത് ഡിഎഫ്ഓ ഓഫീസ് പരിസരത്തേക്കെത്തിയ ജാഥയെ അഭിംസബോധനചെയ്ത് സംസാരിച്ച തലശ്ശേരി ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുടെ നിസംഗതയും ദീര്‍ഘവീക്ഷണമില്ലാത്ത നയരൂപീകരണങ്ങളുമാണ് ശാന്തശീലരും കഠിനാദ്ധ്വാനികളുമായ കര്‍ഷകജനതയെ തെരുവിലിറക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറഞ്ഞു. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇപ്പോള്‍ കൂടിയിരിക്കുന്ന നിയമസഭ ബിരിയാണിച്ചെമ്പ് പോലുള്ള നിസാരകാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ജനത്തിന്റെ ജീവിതത്തെ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമായ ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്യുകയും കര്‍ഷക ജനതയ്ക്ക് അനുകൂലമായ തീരുമാനങ്ങളിലേക്കും നിയമനിര്‍മ്മാണങ്ങളിലേക്കും നീങ്ങണമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ ആര്‍ച്ചുബിഷപ് പാംപ്ലാനി ആവശ്യപ്പെട്ടു.
ഡി.എഫ്.ഓ. ഓഫീസ് പരിസരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി സമരത്തിന്റെയും പ്രതിഷേധത്തിന്റെയും കാരണങ്ങളും ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ ഡോ. പോള്‍ മുണ്ടോളിക്കല്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. സ്വനന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ സംസ്ഥാന പ്രസിഡഡന്റ് ശ്രീ അലക്‌സ് ഒഴുകയില്‍ ഹരിതസേനാ ജില്ലാ ചെയര്‍മാന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍, മാനന്തവാടി ലത്തീന്‍പള്ളി വികാരി ഫാ. വില്യം രാജ്, വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ഉസ്മാന്‍, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീ സുനില്‍ ജോസ് മഠത്തില്‍, കാര്‍ഷിക പുരോഗമനസമിതി പ്രതിനിധി ശ്രീ ഗഫൂര്‍ വെണ്ണിയോട്, കെസിവൈഎം പ്രതിനിധി ടെസിന്‍ വയലില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലായ ജീവിതം 2022 ജൂണ്‍ 3-ലെ സുപ്രീംകോടതി വിധിയോടെ പൂര്‍ണ്ണമായും കൈവിട്ട് പോകുമോ എന്ന കടുത്ത ആശങ്കയിലാണ് മലയോരജനത. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള നടപടികള്‍ക്കായി സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിക്കുകയോ ഉത്തരവ് തിരുത്താനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയോ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നിയമനിര്‍മ്മാണത്തിലൂടെ പ്രതിസന്ധി പരിഹരിക്കുകയോ ചെയ്യണം. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ ഒഴിവാക്കലുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതിയുടെ ഉത്തരവില്‍ ഉണ്ടെന്നത് ആശാവഹമാണ്. സംസ്ഥാനങ്ങളുടെ ശുപാര്‍ശ കേന്ദ്രം കോടതിക്ക് നല്‍കണം. കോടതിയാണ് തീരുമാനം എടുക്കേണ്ടത്. ജനക്ഷേമം മുന്‍നിര്‍ത്തി വേണ്ട കാര്യങ്ങള്‍ കേരള ഗവണ്‍മെന്റ് ചെയ്യുമെന്നാണ് സമരസമിതിയുടെ വിശ്വാസം എന്ന് സമരത്തിന്റെ കോഡിനേറ്റേഴ്‌സ് ആയ ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ. ബിജു മാവറ, ഫാ. സണ്ണി മഠത്തില്‍, ഫാ. ബാബു മാപ്ലശ്ശേരി, ഫാ. ആന്റോ മമ്പള്ളി, ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ഫാ. ഷാജി മുളകുടിയാങ്കല്‍, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ. സിജേഷ് ചിറക്കത്തോട്ടത്തില്‍, ശ്രീ സാലു മേച്ചേരില്‍ എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍