രാജ്യത്ത് ഇന്ന് 16,700 കൊവിഡ് കേസുകള്‍, 71 ദിവസത്തിനിടെ രോഗികള്‍ ഏറ്റവും ഉയര്‍ന്ന ദിനം

രാജ്യത്ത് ഒമിക്രോണിനൊപ്പം കേസുകളും കുത്തനെ ഉയരുന്നു. ഇന്ന് പ്രതിദിന കൊവിഡ് കേസുകള്‍ 16,700 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഒമ്പത് മെട്രോ നഗരങ്ങളിലാണ് വന്‍ വര്‍ദ്ധനയുണ്ടായത്. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ബംഗ്ലൂരു, പൂനെ, നാസിക് തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ കൊവിഡ് തരംഗത്തിന്റ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മരണനിരക്ക് താരതമ്യേനെ കുറവാണെന്നത് മാത്രമാണ് ആശ്വാസകരം. രാജ്യത്തെ പ്രധാന നഗരങ്ങളിലെ കൊവിഡ് വ്യാപനം വ്യവസായങ്ങളെയും മറ്റും ബാധിക്കുമെന്നതിനാല്‍ സാമ്പത്തികമായും തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഒമിക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്. ദില്ലിയിലും മുംബൈയിലുമാണ് ഒമിക്രോണ്‍ വ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ മാത്രം അനുവദിക്കും. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം ഇന്നലെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. പിംപ്രിചിന്ച്ച്വാദിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വ്യാപന തോത് കൂടിയതാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. രോഗവ്യാപന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.
കേരളത്തിലും നിയന്ത്രണം
പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതണം. ദേവാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോണ്‍ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍