വയനാട് ജില്ലയിലെ ബാങ്ക് വായ്പ 1990 കോടി നിക്ഷേപത്തില്‍ വര്‍ദ്ധനവ്
കല്‍പ്പറ്റ:വയനാട് ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 1990 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതില്‍ 1457 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിലാണ് നല്‍കിയത്. കാര്‍ഷിക വായ്പയായി 1528 കോടി രൂപ നല്‍കിയിട്ടുണ്ട്. കാര്‍ഷികേതര വായ്പയായി 133 കോടിയും മറ്റ് മുന്‍ഗണനാ വിഭാഗത്തില്‍ 241 കോടിയും ബാങ്കുകള്‍ അനുവദിച്ചു. ബാങ്കുകളുടെ മൊത്തം വായ്പ സെപ്തംബര്‍ 30 ന് കഴിഞ്ഞ വര്‍ഷത്തെ 6284 കോടിയില്‍ നിന്നും 12 ശതമാനം വര്‍ദ്ധിച്ച് 7061 കോടി രൂപയായി. ഇക്കാലയളവില്‍ നിക്ഷേപം 5287 കോടി രൂപയില്‍ നിന്ന് 5751 കോടിയായി വര്‍ദ്ധിച്ചു. വിദേശ നിക്ഷേപം 852 കോടിയില്‍ നിന്നും 962 കോടിയായി ഉയര്‍ന്നു. 13 ശതമാനം വര്‍ദ്ധനവാണ് ഈ മേഖലയിലുണ്ടായത്. വായ്പ നിക്ഷേപാനുപാതം 123 ശതമാനമാണ്.
അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ചു. പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ബാങ്ക് വായ്പ്പകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗത വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള നിര്‍ദേശിച്ചു. നബാര്‍ഡ് പൊട്ടന്‍ഷ്യല്‍ ലിങ്ക് ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്തു. കനറാ ബാങ്ക് കോഴിക്കോട് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത്, ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക് ഓഫീസര്‍ പി.ജി ഹരിദാസ്, ലീഡ് ഡിസ്ട്രിക് മാനേജര്‍ ജി.വിനോദ്,നബാര്‍ഡ് ഡി.ഡി.എം വി.ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍