മാനന്തവാടി മട്ടന്നൂര്‍ വിമാനതാവളം റോഡ്; അലൈന്‍മെന്റ് അവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു;തള്ളാതെയും കൊള്ളാതെയും മാനന്തവാടി
മാനന്തവാടി:മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍ മട്ടന്നൂര്‍ വിമാനതാവളത്തിലേക്ക് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാല് വരിപാതയുടെ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കുന്നതിന്റെ ഭാഗമായി അലൈന്‍മെന്റ് അവതരണവും, അഭിപ്രായ രൂപീകരണവും, ചര്‍ച്ചയും സംഘടിപ്പിച്ചു.രണ്ടാംഘട്ടമെന്ന നിലയില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വ്യാപാരി കെട്ടിട ഉടമ കക്ഷി രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക പാരിസ്ഥിതിക സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.മാനന്തവാടി മില്‍ക് സൊസൈറ്റി ഹാളില്‍ രാവിലെ പത്ത് മണിയോടെ എം.എല്‍.എ ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
മാനന്തവാടി ഗാന്ധിപാര്‍ക്ക് മുതല്‍ അമ്പായത്തോട് വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ വരെയുളള പാതനവീകരണമാണ് ചര്‍ച്ചയായത്. നിരപ്പായ സ്ഥലങ്ങളില്‍ 24 മീറ്ററും, അല്ലാത്തിടങ്ങളില്‍ 30 മീറ്ററോളം വീതികൂട്ടിയാണ് നാല് വരിപാത നിര്‍മ്മിക്കുന്നത്. പാതകടന്നുപോകുന്നയിടങ്ങളിലെ ആരാധാനാലയങ്ങള്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതലായവയൊക്കെ ഒരുപരിധിവരെ ഒഴിവാക്കപ്പെടുമെങ്കിലും വ്യാപാര സ്ഥാപനങ്ങളും, വീടുകളും മറ്റും പൂര്‍ണ്ണമായോ,ഭാഗികമായോ നീക്കം ചെയ്യേണ്ടിവരുമെന്ന് സര്‍വ്വേ തയ്യാറാക്കിയവര്‍ അഭിപ്രായപ്പെട്ടു. .
മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിച്ച് ബോയ്‌സ് ടൗണ്‍പാല്‍ചുരംപേരാവൂര്‍ശിവപുരംമട്ടന്നൂര്‍ വരെ 64 കിലോ മീറ്ററുകള്‍ ദൂരമുള്ളതാണ് നിര്‍ദ്ദിഷ്ട വിമാനത്താവളം നാല് വരിപാത. ഇതില്‍ ബോയ്‌സ് ടൗണ്‍ മുതല്‍ അമ്പായത്തോടിന് സമീപം വരെ പത്ത് മുതല്‍ 18 മീറ്റര്‍ വരെ വീതിയില്‍ രണ്ട് വരിപാതയായും, അവശേഷിക്കുന്ന ഭാഗം മുഴുവന്‍ 24 മുതല്‍ 30 മീറ്റര്‍ വരെ വീതിയിലായിരിക്കും പാതനിര്‍മ്മിക്കുക. നിലവിലുള്ള റോഡിനിരുവശവും തുല്യമായി ആയിരിക്കില്ല പാതയുടെ വിപുലീകരണം നടത്തുക. മറിച്ച് വളവുകളും, കയറ്റിറക്കങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും റോഡ് വീതികൂട്ടുക. അതുകൊണ്ടുതന്നെ പ്രസ്തുത റോഡിനിരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളും, വീടുകളും മറ്റും ഭാഗികമായി പൊളിക്കേണ്ടിവരുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ തീവ്രതകുറയ്ക്കുന്നതിനായി ആരാധനാലയങ്ങള്‍ സ്പര്‍ശിക്കാതെയായിരിക്കും പാത കടന്നുപോകുകയെന്നത് അലൈന്‍മെന്റില്‍ വ്യക്തമാണ്.
ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന യോഗത്തില്‍ അലൈന്‍മെന്റ് അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ രാഷ്ടീയ , സാമൂഹിക, സാംസ്‌കാരിക,പാരിസ്ഥിതിക, വ്യാപാരി,കെട്ടിട ഉടമ പ്രതിനിധികളുെട യോഗമാണ് ഇന്ന് ചേര്‍ന്നത്. മാനന്തവാടി മില്‍ക് സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ വലിയ തോതിലുള്ള ജനപങ്കാളിത്തമാണുണ്ടായത്.
യോഗത്തില്‍ മാനന്തവാടി എംഎല്‍എ ഓആര്‍ കേളു, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വിആര്‍ പ്രവീജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പി.ഡബ്ല്യു.ഡി അസി.എക്‌സി.എഞ്ചിനീയര്‍ ഷിബു മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു. കെഎം വര്‍ക്കി മാസ്റ്റര്‍ (സിപിഐഎം), ഇ.ജെ ബാബു( സിപിഐ), എം.ജി ബിജു (കോണ്‍ഗ്രസ് ), പടയന്‍ മുഹമ്മദ് (മുസ്ലീം ലീഗ്), അപ്പു (ബി.ജെപി), ജോസ് പുന്നക്കുഴി (ആം ആദ്മി), ഡോ.ഗോകുല്‍ദേവ് (എല്‍ജെ.ഡി), അസീസ് (ജനതാദള്‍), കെ ഉസ്മാന്‍ (മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), തുളസീദാസ് ( വ്യാപാരി വ്യവസായി സമിതി), അബ്ബാസ് ഹാജി (ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍), മുഹമ്മദ് ആസിഫ്( വ്യാപാരി), ടിസി ജോസഫ് (ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍) തുടങ്ങിയവര്‍ സംസാരിച്ചു.
ഭൂരിഭാഗം ആളുകളും പാതവരുന്നതിനെയും, വികസനത്തേയും അനുകൂലിച്ചുകൊണ്ടാണ് സംസാരിച്ചതെങ്കിലും, വ്യാപാരികള്‍ക്കും, കെട്ടിട ഉടമകള്‍ക്കും, സ്ഥലവീട് ഉടമകള്‍ക്കും അര്‍ഹമായി നഷ്ടപരിഹാരം നല്‍കണമെന്ന് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. മാനന്തവാടിയില്‍ നിന്നുള്ള നാല് വരിപാത മട്ടന്നൂര്‍വരെ ഒരേ അളവില്‍തന്നെ കൊണ്ടുപോകണമെന്നും, ബാഹ്യഇടപെടലുകള്‍ അനുവദിക്കാതെ കൃത്യമായിതന്നെ റോഡ് നവീകരണം കൊണ്ടപോകണമെന്നും സിപിഐ അഭിപ്രായപ്പെട്ടു. പാല്‍ചുരത്തിന് പകരം 44 ലെ വനപാതയില്‍കൂടി റോഡ് നിര്‍മ്മിക്കുന്നതിനെ പറ്റി ആലോചിക്കണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. മഴക്കാലമായാല്‍ ഗതാഗതം ദുഷ്‌കരമാകുന്ന പാല്‍ചുരത്തില്‍കൂടി നാല് വരി പാത നിര്‍മ്മിക്കുന്നത് പാഴാണെന്നും, തവിഞ്ഞാല്‍ മാര്‍ഗ്ഗം റോഡ് പോകുന്നതാണ് അഭികാമ്യമെന്നും കോണ്‍ഗ്രസ് അഭിപ്രായമുന്നയിച്ചു. മലയോര ഹൈവെയേ സ്വാഗതം ചെയ്യുന്നതായും, എന്നാല്‍ മാനന്തവാടി നഗരത്തെ നശിപ്പിച്ചുകൊണ്ടുള്ള 24 മീറ്റര്‍ വീതിയിലുള്ള നാല് വരി പാതയെ അനുകൂലിക്കുന്നില്ലെന്നും മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു.മാനന്തവാടിയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും എന്നാല്‍ വ്യാപാര സമൂഹത്തെ പൂര്‍ണ്ണമായും ബാധിക്കുന്ന നാലുവരിപാതയെ പിന്തുണയ്ക്കല്ലെന്നും മാനന്തവാടി മര്‍ച്ചന്റ് അസോസിയോഷന്‍ അഭിപ്രായപ്പെട്ടു
കോടികള്‍ നഷ്ടപരിഹാരമായി ആവശ്യമാണെന്നത് മനസ്സിലാക്കി കെട്ടിട ഉടമകള്‍ക്കും, വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും നഷ്ടപരിഹാരവും, അതോൊടൊപ്പം പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും വ്യപാരി സമിതി, കെട്ടിട ഉടമ അസോസിയേഷന്‍ മുതലായവര്‍ അഭിപ്രായപ്പെട്ടു. നാല്‌വരിപാതയുമായി ബന്ധപ്പെട്ട് നിലവില്‍ തയ്യാറാക്കിയ പ്ലാനുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുണ്ടാകുന്ന പക്ഷം പകരം സംവിധാനത്തിന്റെ ഭാഗമായി മറ്റൊരു പ്ലാന്‍കൂടി കണക്കാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ലോക് താന്ത്രിക് ജനതാദള്‍ അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍ നാല് വരിപാതയെന്ന ആശയത്തെ ആരുംതന്നെ പ്രത്യക്ഷമായി തള്ളാതെയും കൊള്ളാതെയുമാണ് ഇന്നത്തെ ചര്‍ച്ച പുരോഗമിച്ചത്.എംഎല്‍ ഓ.ആര്‍ കേളു മറുപടി പ്രസംഗം നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍