ബത്തേരി സമരത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി;മാഫിയ സംഘം അരാജക സമരത്തെ എണ്ണയൊഴിച്ച് ആളിക്കത്തിച്ചുവെന്ന് ഭാരവാഹികള്‍
പ്രസ്താവനയുടെ വിശദാംശങ്ങള്‍
2012 ല്‍ ബത്തേരിയില്‍ കടുവപ്രശ്‌നത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ മാഫിയ കള്‍ നടത്തിയത് പോലുള്ള ഉറഞ്ഞാട്ടത്തിനാണ് ബത്തേരി സാക്ഷ്യം വഹിച്ചത്. മതമേധാവികള്‍ പള്ളികളിലേക്കും പാര്‍ട്ടികള്‍ താഴെത്തട്ടിലേക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി അനുയായികളെ തെരുവിലിറക്കി. മാനേജ്‌മെന്റുകള്‍ പ്ലേ സ്‌കൂള്‍ കുട്ടികളെ വരെ ആട്ടിത്തെളിയിച്ചു. പഞ്ചായത്തുകള്‍ അംഗനവാടികളെയും അയല്‍ക്കൂട്ടങ്ങളെയും നിര്‍ബന്ധിച്ചു. മണ്ണുമാറ്റി യന്ത്രങ്ങളുടെ പ്രകടനം വയനാടിന് പുറത്ത് പുച്ഛത്തോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. റോഡ് പകല്‍ കൂടി അടക്കാന്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നും വയനാട് ഒറ്റപ്പെടാന്‍ പോകുന്നു വെന്നും വയനാട്ടുകാര്‍ പലായനം ചെയ്യേണ്ടിവരുമെന്നുമൊക്കെയുള്ള പച്ചക്കള്ളം വ്യാപകമായി സമരക്കാര്‍ പ്രചരിപ്പിക്കുകയുണ്ടായി.
നിലവിലുള്ള രാത്രിയാത്ര നിരോധനം തുടരുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്, പകല്‍സമയത്ത് റോഡ്, ഒരു കാരണവശാലും അടച്ചിടില്ലെന്ന് കര്‍ണ്ണാടകസര്‍ക്കാറും അതിന്ന് അരു നില്‍ക്കില്ലെന്ന് പരിസ്ഥിതി സംഘടനകളും വിശദീകരിച്ചെങ്കിലും സംഘടിത കുപ്രചരണത്തില്‍ അവയൊക്കെ മുങ്ങിപ്പോവുകയാണുണ്ടായത്. ജനക്കൂട്ടത്തെ ഉന്മാദികളാക്കി ഇളക്കിവിട്ടത് ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായ രാഷ്ട്രീയകക്ഷികള്‍ തന്നെയാണ്. പത്തുവര്‍ഷം മുമ്പ് രാത്രിഗതാഗതം നിരോധിച്ചപ്പോഴും ഇപ്പോഴും കേരളം ഭരിക്കുന്ന സി. പി. എംമ്മിന് ഉത്തരവാദിത്തത്തില്‍നിന്നും കൈ കഴുകാന്‍ സാദ്ധ്യമല്ല.
ഇപ്പോഴത്തെ ഭരണകാലത്ത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം ബംഗളുരുവില്‍ കൂടിയ വിവിധ യോഗങ്ങളില്‍ കേരളസര്‍ക്കാരിന്റെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യം രാത്രിനിരോധം പിന്‍വലിക്കാനല്ല, മറിച്ച് ബദല്‍ പാത ശക്തിപ്പെടുത്താനായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും മാനന്തവാടിക്ക് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള റോഡുമായി മൈസൂര്‍ കുട്ട മാനന്തവാടി റോഡ് നാഷണല്‍ ഹൈവേയാക്കി ഉയര്‍ത്തിയശേഷം ബന്ധിപ്പിക്കാനാണിതെന്ന് വ്യക്തമാണ്. കര്‍ണ്ണാടക ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേര്‍ന്ന എം കെ. രാഘവന്‍, എം ഐ. ഷാനവാസ് എന്നീ എം പി മാരുടെ വക്കീല്‍മാരും ഇതെ ആവശ്യമാണുന്നയിച്ചത്.
കേന്ദ്രവും കേരളവും കര്‍ണ്ണാടകയും ഒന്നിച്ച് കോണ്‍ഗ്രസ്റ്റ് ഭരിച്ചിരുന്ന ദീര്‍ഘമായ കാലമുണ്ടായിരുന്നു. എട്ടുകേന്ദ്രമന്ത്രിമാര്‍ക്ക് പുറമെ കര്‍ണ്ണാടകയുടെ ചാര്‍ജജ് വഹിച്ചിരുന്നത് കെ.സി. വേണുഗോപാലായിരുന്നു. രാഹുല്‍ഗാന്ധി അന്നും കോണ്‍ഗ്രസ്സിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അന്നൊന്നും ഒരു ചെറുവിരല്‍ അനക്കാത്തവര്‍ സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ബി.ജെ.പി. യാണ് ബത്തേരി സമരത്തിന്റെ ഏറ്റവും അപഹാസ്യമായ മുഖം. സുപ്രീംകോടതി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തോടാണ് അഫിഡവിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടത്, കര്‍ണ്ണാടക വനംവകുപ്പിനോടല്ല. വയനാടിന്റെ ന്യായമായ ആവശ്യം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്തവര്‍ സമരത്തിന് നേത്യത്വം നല്‍കുന്നത് സാമാന്യജനത്തോടുള്ള വെല്ലുവിളിയാണ്. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സി.പി.എം. നേതാവ് ജയരാജനും മന്ത്രിമാരും ബത്തേരിയിലെ ഹിസ്റ്റീരിയ ബാധിച്ച ജനക്കൂട്ടത്തിന്റെ വികാരത്തില്‍ എണ്ണ കോരിയൊഴിച്ച് ചുരമിറങ്ങിയതല്ലാതെ ഫലപ്രദമായ ഒന്നും ചെയ്തിട്ടില്ലെന്ന് വയനാട്ടുകാര്‍ തിരി ച്ചറിയുക തന്നെ ചെയ്യും.
മൂന്നര വയസ്സുള്ള പ്ലേസ്‌കൂള്‍ കുട്ടികളെ സമരമുഖത്തിറക്കിയത് സമാനതകളില്ലാത്ത ക്രൂരതയാണ്. ഗേറ്റാ തുംബ്ബര്‍ഗ്ഗയുടെ ആഹ്വാനപ്രകാരം നൂറോളം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകമെങ്ങും പരിസ്ഥിതിക്കുവേണ്ടി തെരുവില്‍ മാര്‍ച്ചുനടത്തുന്ന ദിവസങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വനത്തിനും വന്യജീവികള്‍ക്കും പരിസ്ഥിതിക്കുമെതിരെ തിരിച്ചുവിട്ടവര്‍ ഇന്നല്ലെങ്കില്‍ നാളെ ഖേദിക്കേണ്ടിവ രുമെന്ന് തങ്ങള്‍ക്കുറപ്പുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകരെ തേജോഹത്യചെയ്തും അവരുടെ കോലം കത്തിച്ചും കൊലവിളി നടത്തിയും ആഘോഷിച്ച അരാജകസമരത്തിന്റെ അനിവാര്യമായ അന്ത്യമാണ് ബത്തേരിയിലുണ്ടായത്. ആവശ്യപ്പെട്ടതൊന്നും നേടിയെടുക്കാനാവാതെയാണ് അത് അവസാനിച്ചത്. രാത്രിയാത്രാനിരോധനം തുടരുന്നതിനായി യത്‌നിക്കുന്നതിനൊപ്പം പകല്‍സമയം കൂടി നിരോധനം ബാധകമാക്കി ബന്ദിപ്പൂര്‍ പാത പൂര്‍ണ്ണമായും അടച്ചിടുന്നതിനെ കേസില്‍ ഉള്‍പ്പെട്ട സംഘടനയെന്ന നിലയില്‍ വയനാട് പ്രകൃതിസംരക്ഷണസമിതി ശക്തമായി എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡണ്ട് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ഖജാന്‍ജി എം .ഗംഗാധരന്‍, സണ്ണി പടിഞ്ഞാറത്തറ, അബു പൂക്കോട് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍