കൂട്ട ആത്മഹത്യയില്‍ നടുങ്ങി തിടങ്ങഴി ഗ്രാമം; മരണകാരണം കടബാധ്യതയല്ലെന്ന് സൂചന
വെണ്‍മണി തിടങ്ങഴിയില്‍ നാലംഗ കുടുംബം തൂങ്ങി മരിച്ചതിന്റെ നടുക്കത്തില്‍ തവിഞ്ഞാല്‍ തിടങ്ങഴി ഗ്രാമം.ക്ഷീര കര്‍ഷകനായ തോപ്പില്‍ വിനോദ്(48) ,ഭാര്യ മിനി (43)മക്കളായ അഭിനവ്, ( 12 )അനുശ്രീ ( 17) എന്നിവരെയാണ് രാവിലെ വീടിനടുത്ത തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി ശീതളപാനീയ കുപ്പിയും, ഭക്ഷ്യവസ്തുക്കളും കാണുന്നുണ്ട്.ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ പറ്റി ആര്‍ക്കും വ്യക്തമായ ധാരണയില്ല. ബാങ്കിലും, കുടുംബശ്രീയിലുമായി കടബാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ തലപ്പുഴ ക്ഷീര സംഘത്തില്‍ ദിവസം 100 ലിറ്ററിലധികം പാല്‍ അളക്കുന്നയാളാണ് വിനോദെന്നും കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ടെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. കൂടാതെ ഒന്നരയേക്കര്‍ കര ഭൂമിയും, 80 സെന്റ് വയലും സ്വന്തമായുണ്ട്. അതു കൊണ്ട് തന്നെ കടബാധ്യത മൂലം ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ തലപ്പുഴ, തൊണ്ടര്‍നാട് , തിരുനെല്ലി, മാനന്തവാടി എസ്.ഐമാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി വരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
ജില്ലാ സഹകരണബാങ്കില്‍ തലപ്പുഴ ശാഖയില്‍ ഡയറി ഫാം ഡെവലപ്‌മെന്റിനായി 30.12.16 ന് എടുത്ത 12 ലക്ഷം രൂപയില്‍ പത്ത് ലക്ഷത്തി ഇരുപത്തൊമ്പതിനായിരത്തി നൂറ്റി എഴുപത്തൊന്‍പത് രൂപ കടമായി അവശേഷിക്കുന്നുണ്ട്. പലിശയായി 25,147 രൂപയും അവശേഷിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീയിലും, മറ്റുമായി ചെറിയ കട ബാധ്യതയുള്ളതായി പറയുന്നു. എന്നാല്‍ എട്ട് പശുക്കളുള്ള വിനോദ് കടത്തിന്റെ മാസ അടവായ 20,000 ത്തോളം രൂപ കൃത്യമായി അടച്ചു വരുന്നുണ്ട്. പാലില്‍ നിന്നും, വാഴ കൃഷിയില്‍ നിന്നുമായുള്ള വരുമാനവും ഉള്ളതിനാല്‍ കടബാധ്യത മൂലം മരിക്കാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നാണ് നിഗമനം.
വീട്ടില്‍ അച്ഛന്‍ ശശിയോടും, അമ്മ രാജമ്മയോടും ഒപ്പമാണ് വിനോദും കുടുംബവും താമസിച്ചു വന്നിരുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പിലാക്കാവിലെ കുടുംബ വീട്ടിലായിരുന്ന മകള്‍ അനുശ്രീയേയും കൂട്ടി സ്വന്തം ജീപ്പില്‍ വീട്ടിലേക്ക് വരികയായിരുന്നു.എന്നാല്‍ ഏറെ വൈകിയിട്ടും വീട്ടില്‍ എത്തിയില്ല. പിന്നീട് വീടിന് സമീപത്ത് ജീപ്പ് ഉപേക്ഷിച്ച് നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ന് പുലര്‍ച്ചെ സമീപ വാസിയാണ് തൊട്ടടുത്ത തോട്ടത്തിന് കശുമാവിന്‍ കൊമ്പില്‍ നാല് പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍