ഭൂപരിഷ്‌ക്കരണ നിയമം ഇളവനുവദിച്ച ഭൂമിയിലെ മരംമുറി നിരോധിച്ചു
കല്‍പ്പറ്റ:ജില്ലയില്‍ ഭൂപരിഷ്‌ക്കരണ നിയമം വകുപ്പ് 81 പ്രകാരം ഇളവനുവദിച്ച തോട്ടഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന് അനുമതി നല്‍കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം ഭൂമിയില്‍ നിന്നും മരംമുറി ശ്രദ്ധയില്‍പ്പെട്ടാല്‍ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും അടിയന്തര നടപടികള്‍ സ്വീകരിക്കണം. മരം മുറിക്കുന്നതിന് ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്നും വില്ലേജ് ഓഫീസുകളില്‍ നിന്നും യാതൊരു സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ പാടില്ല. ലാന്റ് അസൈന്‍മെന്റ് പട്ടയങ്ങള്‍ അനുവദിച്ച ഭൂമിയില്‍ നിന്നും സര്‍ക്കാറിലേക്ക് റിസര്‍വ്വ് ചെയ്ത മരങ്ങള്‍ അനധികൃതമായി മുറിച്ച് നീക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കും.വില്ലേജ് ഓഫീസുകളില്‍ സര്‍ക്കാറിലേക്ക് നിര്‍ത്തി വെച്ച മരങ്ങളുടെ രജിസ്റ്റര്‍ സഹിതം സ്ഥല പരിശോധന നടത്തി മരങ്ങള്‍ നിലവിലുണ്ടെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം. ഇത് നിരീക്ഷിക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. എല്ലാ മാസവും വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പേര്‍ട്ട് നല്‍കണം. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍