അര്‍ബുദത്തെ തോല്‍പ്പിച്ച അര്‍ച്ചന കണ്ണന് നൃത്താഞ്ജലിയുമായെത്തി..!

രണ്ട് വര്‍ഷം മുമ്പ് അര്‍ബുദ ബാധ സ്ഥിരീകരിക്കുമ്പോള്‍ പുല്‍പ്പള്ളി സ്വദേശിനിയായ അര്‍ച്ചന സ്വപ്‌നേപി വിചാരിച്ചിരിക്കില്ല, തന്റെ ഇഷ്ട ദൈവമായ ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ ചിലങ്കയണിയാമെന്ന്. ഒടുവില്‍ ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷം അര്‍ബുദത്തെ പൂര്‍ണ്ണമായും കീഴടക്കിയ അര്‍ച്ചന ഗുരുവായൂര്‍ കണ്ണന്റെ മുന്നിലെത്തി നൃത്താഞ്ജലി അവതരിപ്പിച്ചു. ഭര്‍ത്താവ് റോഷനും മകള്‍ നവോമിക്കുമൊപ്പം യുകെയില്‍നിന്ന് മൂന്നു വര്‍ഷം മുന്‍പാണ് അര്‍ച്ചന യുഎസിലെ കലിഫോര്‍ണിയയിലെത്തിയത്. ഇപ്പോള്‍ പുല്‍പ്പള്ളിയില്‍ മകളോടൊപ്പം തിരികെയത്തിയ അര്‍ച്ചന നൃത്തം,ചിത്രരചന,സംഗീതം എന്നിവയില്‍ സജിവമായിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി ശ്രദ്ധേയയായ മകള്‍ നവമിയെ കുറിച്ച് ഓപ്പണ്‍ ന്യൂസര്‍ മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു.
അര്‍ബുദത്തെ തോല്‍പിച്ച് അര്‍ച്ചന ചിലങ്കയണിയാന്‍ തുടങ്ങിയിട്ട് മൂന്നു മാസമായി. ആറു വേദികളില്‍ ആത്മവിശ്വാസത്തോടെ ഇതുവരെ നൃത്തമാടിയിട്ടുണ്ട്. മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കണ്ണനു മുന്നിലായിരുന്നു കഴിഞ്ഞദിവസം അര്‍ച്ചന നൃത്താഞ്ജലി അവതരിപ്പിച്ചത്. പുല്‍പ്പള്ളി അമരക്കുനി അര്‍ച്ചനാഭവനില്‍ അര്‍ച്ചന ഭര്‍ത്താവ് റോഷനും മകള്‍ നവോമിക്കുമൊപ്പം യുകെയില്‍നിന്ന് മൂന്നു വര്‍ഷം മുന്‍പാണ് യുഎസിലെ കലിഫോര്‍ണിയയിലെത്തിയത്. യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് റോഷന്‍. അര്‍ച്ചനയ്ക്ക് ജര്‍മന്‍ ബാങ്കില്‍ ജോലിയുണ്ട്.
2016 നവംബറിലാണ് അര്‍ച്ചനയ്ക്ക് 'ലിംഫോമ' എന്ന അര്‍ബുദം കണ്ടെത്തിയത്. ആറു മാസത്തെ ചികിത്സ കൊണ്ട് രോഗം പൂര്‍ണമായും ഭേദമായി. ഏഴു മാസം മുന്‍പ് അര്‍ച്ചനയും മകളും നാട്ടിലെത്തിയത്. അച്ഛന്‍ കൃഷ്ണന്‍കുട്ടിക്കും അമ്മ ഇന്ദിരയ്ക്കുമൊപ്പം ഇപ്പോള്‍ പുല്‍പ്പള്ളിയില്‍ താമസിച്ചുവരികയാണ്. പിയാനോയും ഗിറ്റാറും ചിത്രരചനയും നീന്തലുമെല്ലാമായി തിരക്കോടെ ജീവിതം ആസ്വദിക്കുകയാണ് അര്‍ച്ചനയിപ്പോള്‍. മകള്‍ നവോമി കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടി. മകളെ അമേരിക്കയിലെ ഹോം സ്‌കൂളിങ്ങില്‍ ഓണ്‍ലൈനായി പഠിപ്പിക്കുന്നുണ്ട്.
ചെറുപ്പത്തില്‍ ആറു വര്‍ഷം നൃത്തം അഭ്യസിച്ച അര്‍ച്ചന കഴിഞ്ഞ ഡിസംബറില്‍ പുല്‍പ്പള്ളി ചിലങ്ക നാട്യകലാക്ഷേത്രത്തിലെ അധ്യാപിക റെസി ഷാജിദാസിനെ കണ്ട് നൃത്തം പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുയയിരുന്നു. അര്‍ച്ചനയെ ചേര്‍ത്തുപിടിച്ച അധ്യാപിക രണ്ടാഴ്ച കൊണ്ട് രണ്ടിനങ്ങള്‍ പരിശീലിപ്പിച്ചു. ആറു വേദികളില്‍ നൃത്താഞ്ജലി നടത്തി.ആത്മവിശ്വാസം തുളുമ്പുന്ന മുഖത്തോടെ അര്‍ച്ചന പറയുന്നു: 'രോഗം ബാധിച്ചതിന്റെ പേരില്‍ വീട്ടില്‍ മൂടിപ്പുതച്ചിരിക്കരുത്. പുറത്തിറങ്ങി ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ മനസ്സും ശരീരവും സമര്‍പിക്കണം. അണുബാധയെ ഭയന്ന്, അനാവശ്യ വിശേഷങ്ങള്‍ ചോദിക്കുന്നവരെ ഭയന്ന് പൊതുധാരയില്‍നിന്ന് മാറി നില്‍ക്കരുത്'. രണ്ടു മാസം കഴിഞ്ഞാല്‍ അര്‍ച്ചനയും മകളും യുഎസിലേക്ക് മടങ്ങും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍