വായുവിലൂടെയും വൈറസ് പകരാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
വായുവിലൂടെയും കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാന്‍സറ്റ് ജേര്‍ണലില്‍ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാസ്‌കുകള്‍ ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തു വരുന്ന സൂക്ഷ്മ ജലകണികകള്‍ വായുവില്‍ തങ്ങി നില്‍ക്കുകയും അല്‍പ ദൂരം സഞ്ചരിക്കുകയും ചെയ്‌തേക്കാം. അത്തരത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്‌കുകളുടെ ശരിയായ ഉപയോഗം കര്‍ശനമായി പിന്തുടരണം. എസി ഹാളുകള്‍, അടച്ചിട്ട മുറികള്‍ ഇവയൊക്കെ വലിയ തോതില്‍ രോഗവ്യാപന സാധ്യതയുണ്ടാക്കും. അടഞ്ഞ സ്ഥലങ്ങളില്‍ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകള്‍ കൂട്ടം കൂടുക എന്നിവയും വായുമാര്‍ഗം രോഗം പടരുന്നതില്‍ വളരെ പ്രധാന കാരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. കൊവിഡ് വ്യാപനം ഉയരുന്നതിനാല്‍ നാളെയും മറ്റന്നാളും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടക്കും. തിങ്കളാഴ്ച മുതലേ ഇവ പിന്നീട് തുറന്നുപ്രവര്‍ത്തിക്കൂ. മദ്യശാലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്ചത്തെ യോഗത്തില്‍ തീരുമാനിക്കും.
ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍