ജില്ലാ പഞ്ചായത്ത് ബജറ്റ് വരള്‍ച്ചാ പ്രതിരോധത്തിനും പരിസ്ഥിതിക്കും പ്രാമുഖ്യം

കല്‍പ്പറ്റ:വരള്‍ച്ചാ പ്രതിരോധത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 2018- 19 വാര്‍ഷിക ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ചു. ലൈഫ് പദ്ധതിയുടെ വിഹിതമായി 7.58 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയുടെ തകര്‍ച്ച്ക്കിടയിലും ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്രയമായിരുന്ന ക്ഷീരമേഖലയില്‍ ഇന്‍സെന്റീവ് നല്‍കുന്നതിനായി രണ്ടുകോടി രൂപ നീക്കിവച്ചു. പാലാഴി പദ്ധതിലാണ് തുക വകയിരുത്തിയത്. വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കബനി നദീതട സംരക്ഷണം ലക്ഷ്യമാക്കി അന്‍പതുലക്ഷം രൂപ നീക്കിവച്ചു. ജലസേചന - മണ്ണ് സംരക്ഷണ പദ്ധതിയില്‍ ചെക്ക് ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി രൂപ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചു പൊതുകുളങ്ങളുടെ സംരക്ഷണവും നവീകരണവും നിര്‍മ്മാണവും നടത്തുന്നതിനായി ജല ബൂത്തുകള്‍ക്ക് 40 ലക്ഷം രൂപ , സ്‌കൂളുകളില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതിക്കായി 15 ലക്ഷം രൂപ, വരള്‍ച്ചാ ദുരിതാശ്വാസം പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തികള്‍ക്ക് 50 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി ഈ വര്‍ഷം രണ്ടു കോടി 10 ലക്ഷം രൂപ വിവിധ ഫണ്ടുകളിലായി നീക്കിവെച്ചു. പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ സാംസ്‌കാരിക നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട.് ജില്ലാപഞ്ചായത്ത് കഴിഞ്ഞവര്‍ഷം ആരംഭിച്ച വയോജനങ്ങള്‍ക്കായുള്ള പുനര്‍ജനി പദ്ധതി തുടരും. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് അന്‍പതുലക്ഷം രൂപ നീക്കിവെച്ചു. സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയും പെണ്‍കുട്ടി സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹ വാഹനം എന്ന പേരില്‍ മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപയും ബജററില്‍ വകയിരുത്തി. സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഓഡിറ്റോറിയങ്ങളുടെയും നവീകരണവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ആസ്ബസ്റ്റോസ് മേഞ്ഞ മേല്‍ക്കൂരകള്‍ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ നീക്കിവെച്ചു. തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഹൈടെക്ക് സ്‌കൂള്‍ സ്മാര്‍ട്ട്ക്ലാസ് എന്ന പേരില്‍ പദ്ധതിക്കായി 50 ലക്ഷം രൂപ, 51 ശതമാനത്തിലധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുന്നതിനായി 75 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റില്‍ ഉള്‍പ്പെടുത്തി. ജില്ലയിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നതിന് ഒരു കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ കായിക കേന്ദ്രം സ്ഥാപിക്കുന്നതിനായി ദ്വീവത്സര പദ്ധതിയായി രണ്ടു കോടി രൂപ നീക്കിവച്ചു. ടെറസ് സൗകര്യമുള്ള സ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ, സ്‌കൂളുകളുടെ വൈദ്യുതീകരണത്തിന് 30 ലക്ഷം രൂപ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പഠനമുറി ക്കായി 50 ലക്ഷം രൂപ, ഊരുകളില്‍ സാമൂഹിക പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. ലൈബ്രറികള്‍ക്ക് പുസ്തകങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് 32 ലക്ഷം രൂപ, ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിന് ഇരുപത്തഞ്ച് ലക്ഷം രൂപ, സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് 10 ലക്ഷം രൂപ, ഐ.ടി.അറ്റ് ഗോത്ര ഗൃഹം കോളനികളിലെ കെട്ടിടം സൗകര്യമുള്ളിടത്ത് കമ്പ്യൂട്ടര്‍ സാക്ഷരത (അക്ഷയ സെന്റര്‍ മാതൃകയില്‍) അന്‍പതുലക്ഷം രൂപ, മാവിലാംതോട് പഴശി സ്മാരക കെട്ടിടനിര്‍മ്മാണത്തിന് 30 ലക്ഷം രൂപ വകയിരുത്തി. ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒമ്പതുകോടി 50 ലക്ഷം രൂപയും വനിത സാംസ്‌കാരിക നിലയങ്ങള്‍ക്ക് 70 ലക്ഷം രൂപയും ജില്ലയില്‍ കാര്‍ഷിക ഫാം സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് ഒന്നരക്കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ സംരഭങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 50 ലക്ഷം രൂപയും ഹരിത മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയും നീക്കിവച്ചു. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസന പരിപാടികള്‍ക്കായി ഒന്നരക്കോടി രൂപ നീക്കിവച്ചു. ഇവിടുത്തെ മൊബൈല്‍ ഐസിയുസൗകര്യം വാങ്ങുന്നതിന് 20 ലക്ഷം രൂപയും ആശുപത്രിയിലെ സീവേജ് പ്ലാന്റ് നിര്‍മാണം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപയും വകയിരുത്തി.
95,89,76000 കോടി രൂപയുടെ വരവും 95,41,35000 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിച്ചത്. വിവിധ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ ജില്ലാ തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി. ബജറ്റിനെ സംബന്ധിച്ച ചര്‍ച്ചയും നടന്നു.
• മറ്റ് പ്രധാനപ്പെട്ട ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ:
സാമൂഹ്യക്ഷേമം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകളില്‍ ഫര്‍ണ്ണിച്ചറുകള്‍ നല്‍കുന്നതിന് പത്ത് ലക്ഷം രൂപ .
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പിനായി ഒരു കോടി രൂപ
കുടുംബശ്രീ-തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ 50 ലക്ഷം നീട്ടിവെച്ചു.
ശിശുക്കള്‍: കൂടുതല്‍ സൗകര്യമുള്ള അഞ്ച് അംഗണ്‍വാടികള്‍ നിര്‍മ്മിക്കുന്നതിന് 75 ലക്ഷം രൂപ
ഹൈടെക് അംഗണ്‍വാടി-ഭൗതിക സാഹചര്യങ്ങളുള്ള 100 അംഗണ്‍വാടികളില്‍ വിനോദത്തിനും വിജ്ഞാനത്തിനുമുതകുന്ന തരത്തില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി 45 ലക്ഷം രൂപ
അതിജീവനം: ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും ദൈനംദിന ജീവനത്തിനുപോലം കഷ്ടപ്പെടുന്നവരുമായ സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിയമ സഹായമടക്കമുള്ള സഹകരണം ലഭ്യമാക്കുന്നതിനുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിക്ക് പത്തു ലക്ഷം രൂപ
ജന്റര്‍ റിസോര്‍ട്ട് സെന്റര്‍ 50 ലക്ഷം രൂപ
വിദ്യാഭ്യാസം, കലാകായികം: തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ വസ്മാര്‍ട്ട് ക്ലാസ് എന്ന പേരില്‍ ഒരു പദ്ധതിക്കായി അമ്പത് ലക്ഷം രൂപ
അമ്പത്തൊന്നു ശതമാനത്തിലധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്സ് മുറികള്‍ ഏര്‍പ്പെടുത്തുന്നതിനായി 75 ലക്ഷം രൂപ
പ്രഭാതഭക്ഷണം- ജില്ലയിലെ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്നതിന് ഒരു കോടി ഇരപത്തഞ്ചു ലക്ഷം രൂപ
ഐടി @ ഗോത്ര ഗൃഹം കോളനികളിലെ കെട്ടിട സൗകര്യമുള്ളിടത്ത് കമ്പ്യൂട്ടര്‍ സാക്ഷരത (അക്ഷയ സെന്റര്‍ മാതൃകയില്‍) 50 ലക്ഷം രൂപ
പൊതുമരാമത്ത്
മാവിലാംതൊട്-പഴശ്ശി സ്മാരക കെട്ടിടം-30 ലക്ഷം രൂപ
ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 9 കോടി അമ്പത് ലക്ഷം രൂപ
പ്രിയദര്‍ശിനി-വനിതാ സാംസ്‌കാരിക നിലയങ്ങള്‍ 70 ലക്ഷം രൂപ
തരിശായി കിടക്കുന്ന വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിന് 20 ലക്ഷം രൂപ
ആരോഗ്യം-ശുചിത്വം
ക്ലീന്‍ വയനാട്- ഹരിതമിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന ഉറവിട മാലിന്യ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ
മൃതശരീരങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുതകുന്ന തരണത്തില്‍ ഗ്യാസ്/വൈദദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്രിമറ്റോറിയം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ
പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പതു ലക്ഷം രൂപ
കാന്‍സര്‍രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍