സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപക സമരത്തിലേക്ക്
തിരുവനന്തപുരം:കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മാര്‍ച്ച് 4ന് പൂര്‍ണ്ണമായും പണിമുടക്കി സെക്രട്ടറിയേറ്റ് ഉപരോധിക്കും. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ആരോഗ്യമേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി റിപ്പോര്‍ട്ട് ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കുക, നഴ്‌സിംഗ് അധ്യാപകര്‍ക്ക് യുജിസി
സ്‌കെയില്‍ നടപ്പിലാക്കുക,എന്‍എച്ച്എം, പാലിയേറ്റീവ് കെയര്‍, എംഎല്‍എസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്ല്യവേതനം എന്ന രീതിയില്‍ നടപ്പിലാക്കുക, രോഗി നേഴ്‌സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക,ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പി.എസ്.സി വഴി സ്ഥിര നിയമനങ്ങള്‍ നടപ്പിലാക്കുക, സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മിനിമം വേതന ഉത്തരവിന്റെ കാലാവധി കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി അഞ്ചുവര്‍ഷവും ആണെന്നിരിക്കെ, 2018 ഏപ്രില്‍ 23ന് ശേഷം, എട്ടു വര്‍ഷങ്ങളായിട്ടും പുതിയ ഉത്തരവ് പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജീവിത ചെലവുകള്‍ കുത്തനെ കൂടി എന്നത് മാത്രമല്ല ആശുപത്രി ബില്ലുകളും ഭീമമായി വര്‍ദ്ധിപ്പിച്ചു. എന്നിട്ടും സാധാരണക്കാരായ ഈ തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിപോലും നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ നടക്കുന്ന, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പൂര്‍ണ്ണമായും സ്തംഭിപ്പിക്കും. മൂന്നിലൊന്ന് ആളുകളെ ജോലിക്കു നല്‍കിക്കൊണ്ട് ഫെബ്രുവരി 21ന് തൃശ്ശൂരില്‍ ഇരുപത്തിഅയ്യായിരത്തോളം നഴ്‌സുമാര്‍ പങ്കെടുത്ത കൂറ്റന്‍ സമ്മേളനവും പ്രകടനവും നടന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും ഇന്നുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും യുഎന്‍എ ആരോപിച്ചു.
ലൈസന്‍സോ പ്രവര്‍ത്തിപരിചയമോ ഇല്ലാത്ത നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഇറക്കി സമരത്തെ നേരിടുവാനാണ് മിക്ക മാനേജ്‌മെന്റുകളും ശ്രമിക്കുന്നത്. പൊതുജനങ്ങളുടെ ജീവനുപോലും വിലകല്‍പ്പിക്കാത്ത ഇത്തരം നീക്കത്തിനെതിരെ സമൂഹത്തിന്റെ ശ്രദ്ധയും പ്രതികരണവും ആവശ്യമാണെന്നും യുഎന്‍എ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
